മുംബൈ: എകെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി റായ്‌ഗഡ് കടൽ തീരത്ത് ബോട്ട് കണ്ടെത്തിയതോടെ മഹാരാഷ്‌ട്രയിലെങ്ങും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഓസ്ട്രേലിയൻ നിർമിത ബോട്ടാണ് ഇതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു.
ഭീകരാക്രമണ സാദ്ധ്യതയാണോ ആയുധക്കടത്ത് സംഘമാണോ എന്നതിലും വ്യക്‌തമായ വിശദീകരണം ലഭ്യമായിട്ടില്ല. എന്നാൽ, ഭീകരാക്രമണ സാദ്ധ്യത മുന്നിൽകണ്ട് റായ്‌ഗഡ് ജില്ലയിലും സമീപ പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്‌തമാക്കി. സംസ്‌ഥാന തീരപ്രദേശ പോലീസും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റായ്‌ഗഡ് ജില്ലയിയിലെ ഹരിഹരേശ്വർ ബീച്ചിന് സമീപമാണ് ബോട്ടുകൾ കണ്ടെത്തിയത്. മൂന്ന് എകെ 47 തോക്കുകളും വെടിയുണ്ടകളുമാണ് ബോട്ടിൽ നിന്നും കണ്ടെത്തിയത്.
വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌പീഡ് ബോട്ടാണോ അതോ മറ്റേതെങ്കിലും തരത്തിലുള്ള ബോട്ടാണോ എന്നതിനെ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പടെ പലതും പോലീസ് വ്യക്‌തമാക്കിയിട്ടില്ല. അതേസമയം, അന്വേഷണം പുരോഗമിക്കുകയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു.
അതിനിടെ ഒമാന്‍ സുരക്ഷാ വിഭാഗത്തിന്റെ ബോട്ടാണ് റായ്‌ഗഡ് തീരത്ത് എത്തിയതെന്നും ഉപയോഗശൂന്യമായ ആയുധങ്ങളാണ് ബോട്ടില്‍ ഉള്ളതെന്നും സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ടുകൾ പുറത്തുവരുന്നുണ്ട്. ഈ ബോട്ട് ഹരിഹരേശ്വര്‍ ബീച്ചിലേക്ക് അടുക്കുന്ന വിവരം നിയമപരമായി കോസ്‌റ്റ് ഗാര്‍ഡിനെ അറിയിച്ചിരുന്നില്ല. വിവരമറിഞ്ഞ് മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉൾപ്പടെയുള്ള ഉന്നത കുറ്റാന്വേഷണ വിഭാഗവും സ്‌ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Most Read: ഒലയുടെ കഷ്‌ടകാലം തുടരുന്നു; സ്‌കൂട്ടറിന്റെ മുൻചക്രം ഒടിഞ്ഞു, വിമർശനം