ഇലക്‌ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒലയ്‌ക്ക് ഇപ്പോൾ അത്ര നല്ലകാലമല്ല. സ്‌കൂട്ടറുകൾക്ക് തീ പിടിക്കുന്നതുൾപ്പടെയുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഒലയുടെ വിശ്വാസ്യത ഇടിഞ്ഞു. ഒല എസ്1, എസ്1 പ്രോ ഇലക്‌ട്രിക്ക് സ്‌കൂട്ടറുകളുടെ കുറവുകളാണ് റിപ്പോർട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ വിവിധ കുറ്റങ്ങളുമായി ഒല ഉടമകൾ രംഗത്ത് എത്തിയിട്ടുണ്ട്.
ഒല സ്‌കൂട്ടർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ നീണ്ട പട്ടികയിൽ പുതിയൊരു പ്രശ്‌നം കൂടി ഉടലെടുത്തിരിക്കുന്നു. സ്‍കൂട്ടർ ഒരു സ്‍പീഡ് ബ്രേക്കറിൽ കയറിയിറങ്ങിയ ശേഷം ഫോര്‍ക്ക് തകരാറിലായതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അഭിഭാഷകയായ പ്രിയങ്ക ഭരദ്വാജ് ആണ് തന്റെ കറുത്ത ഓല ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മുൻവശത്തെ ഫോർക്ക് ഒടിഞ്ഞ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കിട്ടതെന്ന് ഹിന്ദുസ്‌ഥാന്‍ ടൈംസ് റിപ്പോർട് ചെയ്യുന്നു. ഫോര്‍ക്ക് ഒടിഞ്ഞതും ടയർ കീറിപ്പോയതുമായ രണ്ട് ചിത്രങ്ങളാണ് ഉടമ ട്വിറ്ററിൽ പങ്കിട്ടത്.
പ്രിയങ്ക ഭരദ്വാജിന്റെ പോസ്‌റ്റ് വളരെയധികം ശ്രദ്ധ നേടുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്‌തു. ഇതോടെ കമ്പനി രംഗത്തെത്തി. ഉടന്‍ പ്രശ്‍നം പരിഹരിക്കുമെന്നായിരുന്നു ഒല ഇലക്‌ട്രിക്‌സിന്റെ പ്രതികരണം. അതേസമയം, വിവിധ ട്വിറ്റർ ഉപയോക്‌താക്കൾ സ്‍കൂട്ടറിന്റെ നിർമാണ നിലവാരത്തെക്കുറിച്ച് പരാതിപ്പെട്ടു. ഒല എസ്1 പ്രോ യൂണിറ്റുകളിൽ ഉപയോഗിക്കുന്ന മോശം സാമഗ്രികളുടെ ഉപയോഗവും ഉടമകളുടെ പരാതികളോട് കമ്പനിയുടെ മന്ദഗതിയിലുള്ള പ്രതികരണത്തെ കുറിച്ചും ചിലര്‍ പരാതിപ്പെട്ടു.
വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ ഏപ്രിൽ അവസാനത്തോടെ കമ്പനി 1,441 ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു. പൂനെയിൽ മാർച്ച് 26ന് നടന്ന തീപിടുത്തത്തെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുകയാണ്.
Most Read: ഇതര സംസ്‌ഥാനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ഇടുക്കിയിൽ 2 പേർ കസ്‌റ്റഡിയിൽ