പാലക്കാട്: കൈക്കൂലി കേസിൽ ഒലവക്കോട് ഫോറസ്‌റ്റ് റേഞ്ച് ഓഫീസർ അറസ്‌റ്റിൽ. വനം വകുപ്പിനു വേണ്ടി ജണ്ട കെട്ടിയ കരാറുകാരനു ബിൽ മാറിക്കൊടുക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. തൃശൂർ പൂങ്കുന്നം സ്വദേശി വിബി അഖിൽ (35) ആണ് അറസ്‌റ്റിലായത്.
1.25 ലക്ഷം രൂപയാണു അഖിൽ കൈക്കൂലി ചോദിച്ചതെന്ന് കരാറുകാരന്റെ പരാതിയിൽ പറയുന്നു. ആദ്യ ഗഡു കൈമാറുമ്പോഴാണ് ഓഫീസറെ അറസ്‌റ്റ് ചെയ്‌തത്. തൃശൂരിൽ തടി കടത്തുമായി ബന്ധപ്പെട്ടു കൈക്കൂലി വാങ്ങിയ കേസിലും അഖിൽ പ്രതിയാണെന്നു വിജിലൻസ് പറഞ്ഞു.
ഡിവൈഎസ്‌പി എസ് ഷംസുദ്ദീൻ, ഇൻസ്‌പെക്‌ടർ കെ പ്രവീൺ കുമാർ, ഗസറ്റഡ് ഓഫീസർമാരായ കെ ശശിധരൻ, എം വിനോദ്, വിജിലൻസ് എസ്ഐ എ മുഹമ്മദ് റഫീക്ക്, എം മണികണ്‌ഠൻ, സി സന്തോഷ്, എഎസ്ഐമാരായ ടി ബൈജു, എസ്‌പി മനോജ്, പി പ്രമോദ്, കെ രമേഷ്, സി. ബാലകൃഷ്‍ണൻ, ആർ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഫോറസ്‌റ്റ് റേഞ്ച് ഓഫീസറെ അറസ്‌റ്റ് ചെയ്‌തത്.
♦ സർക്കാർ ഭൂമിയുടെ അതിർവരമ്പുകൾ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന കല്ലിനാൽ കെട്ടി ഉണ്ടാക്കുന്ന ഒരു കുറ്റി ആണ് ജണ്ട. വനം-വന്യജീവി വകുപ്പാണ് വനഭൂമി സംരക്ഷണത്തിന് പ്രധാനമായും ജണ്ട നിർമ്മിക്കുന്നത്. കരിങ്കൽ ഉപയോഗിച്ചാണ് മുൻകാലങ്ങളിൽ ജണ്ട നിർമ്മിച്ചിരുന്നത്. എന്നാൽ, കോൺക്രീറ്റ് ജണ്ടകളും ഇപ്പോൾ നിർമ്മിച്ചുവരുന്നു.
Malabar News: ഓൺലൈൻ ക്‌ളാസിനിടെ തിരഞ്ഞെടുപ്പ് പരസ്യം; എതിർപ്പുമായി അധ്യാപകർ