ന്യൂഡെൽഹി: പതിനാലാമത് ബ്രിക്‌സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് ക്ഷണിച്ചതിനെ തുടർന്നാണ് നരേന്ദ്രമോദി ജൂൺ 23, 24 തീയതികളിൽ വെർച്വലായി നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുക. ചൈനയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 24ന് അതിഥി രാജ്യങ്ങളുമായുള്ള ആഗോള വികസനത്തെ കുറിച്ചുള്ള ഉന്നതതല ചർച്ചയും നടക്കും.
എല്ലാ വികസ്വര രാജ്യങ്ങൾക്കും പൊതുവായുള്ള ആശങ്കയും വിഷയങ്ങളും ചർച്ച ചെയ്യുന്നതിനുമുള്ള പ്രധാന വേദിയായി ബ്രിക്‌സ് മാറിയിരിക്കുന്നെന്നും കൂടുതൽ രാജ്യങ്ങളുടെ പ്രാതിനിധ്യം നിരന്തരം ആവശ്യപ്പെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
പതിനാലാമത് ബ്രിക്‌സ് ഉച്ചകോടിയിയിൽ ഭീകരവാദം, വ്യാപാരം, ആരോഗ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, പരിസ്‌ഥിതി, എസ് ആന്റ് ടി, ഇന്നൊവേഷൻ, കൃഷി, സാങ്കേതിക, തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം, പരിശീലനം, എംഎസ്‌എംഇകൾ തുടങ്ങിയ മേഖലകളിലെ ഇൻട്രാ-ബ്രിക്‌സ് സഹകരണം, കോവിഡ്, ആഗോള സാമ്പത്തിക വീണ്ടെടുക്കൽ തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടക്കും. ഉച്ചകോടിക്ക് മുമ്പ്, 22ന് ബ്രിക്‌സ് ബിസിനസ് ഫോറത്തിന്റെ ഉൽഘാടന ചടങ്ങിലും മോദിയുടെ റെക്കോർഡ് ചെയ്‌ത പ്രസംഗം കേൾപ്പിക്കും.
Most Read: വൃക്ക എത്തിച്ച പെട്ടി മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുത്തു; പരാതി