ഒഹിയോ: കോവിഡ് വ്യാപനത്തോടെ ഏറ്റവും വലിയ മാറ്റം വന്ന കാര്യങ്ങളിൽ ഒന്നാണ് വിവാഹ ആഘോഷങ്ങൾ. ആർഭാഢപൂർവ്വം കൊണ്ടാടിയിരുന്ന വിവാഹങ്ങൾ വളരെ ചുരുങ്ങിയ ആളുകൾ ചേർന്ന് ലളിതമായി നടത്തുന്ന ചടങ്ങുമാത്രമായി മാറി. പലരും വിവാഹ ആഘോഷത്തിനായി മാറ്റിവച്ച തുക കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനുവേണ്ടി സർക്കാരിലേക്കും സംഘടനകളിലേക്കും കൈമാറി. ഇക്കൂട്ടത്തിലുള്ള ദമ്പതികളാണ് ഒഹിയോയിലെ പാർമയിലുള്ള ടൈലറും മെലാനി തപജ്നയും. കൊറോണ വൈറസ് ആശങ്കകളെത്തുടർന്ന് പരമ്പരാഗത വിവാഹ ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചപ്പോൾ, അവർ ഇതിനായി കരുതിവച്ച പണം മാതൃകാപരമായാണ് വിനിയോഗിച്ചത്.
പ്രദേശത്തുള്ള വീടില്ലാത്ത സ്ത്രീകൾക്കും കുട്ടികൾക്കും ഭക്ഷണം നൽകണം, അതും സ്വന്തം കൈകൊണ്ട് വിളമ്പി നൽകണം; അതായിരുന്നു അവരുടെ ആഗ്രഹം. വിവാഹത്തിൽ പങ്കെടുക്കുന്നവർക്കായി നേരത്തേ തന്നെ ഭക്ഷണം ഒരു കാറ്ററിങ് കമ്പനിയെ ഏൽപ്പിച്ചിരുന്നു. എന്നാൽ, ആഘോഷങ്ങൾ ചുരുക്കിയതോടെ ഇതിന്റെ ആവശ്യം ഇല്ലാതായി. തുടർന്നാണ്, ഈ ഭക്ഷണം വീടില്ലാത്തവർക്കായി നൽകാൻ ദമ്പതികൾ തീരുമാനിച്ചത്. തങ്ങളുടെ ആഗ്രഹം കാറ്ററിങ് കമ്പനിയെ അറിയിച്ചപ്പോൾ അവരും ദമ്പതികളുടെ തീരുമാനത്തോട് യോജിക്കുകയായിരുന്നു.
തുടർന്ന് ഭവനഹരിതരായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകുന്ന ‘ലോറാസ് ഹോം’ എന്ന സ്ഥാപനവുമായി ബന്ധപ്പെടുകയും ഭക്ഷണം നൽകാൻ സന്നദ്ധത അറിയിക്കുകയുമായിരുന്നു. ഏതെല്ലാം വിഭവങ്ങൾ നൽകണമെന്നും മറ്റുമുള്ള കാര്യങ്ങൾ പൂർണ്ണമായും കാറ്ററിങ് കമ്പനിക്ക് വിട്ടുകൊടുത്ത ദമ്പതികൾക്ക് പക്ഷേ ഒരു അഭ്യർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ, വിവാഹ ദിവസം ഭക്ഷണം തങ്ങളുടെ കൈകൊണ്ട് വിളമ്പി നൽകണം.
ഓഗസ്റ്റ് 15 ന് കുടുംബാംഗങ്ങളും ഉറ്റസുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിനു ശേഷം, ദമ്പതികൾ നേരെ പോയത് കാറ്ററിങ് കമ്പനിയിലേക്കാണ്. മുഖാവരണവും ഗ്ലൗസുമണിഞ്ഞ് ദമ്പതികൾ കൗണ്ടറിൽ നിന്ന് ഭക്ഷണം വിളമ്പി നൽകി. തങ്ങളുടെ വിവാഹ ദിനത്തിലെ ഏറ്റവും മൂല്യവത്തായ കാര്യം തങ്ങളുടെ കൈകൊണ്ടു വിളമ്പിയ ഭക്ഷണം കഴിച്ചപ്പോൾ മറ്റുള്ളവരുടെ മുഖത്തുണ്ടായ ചിരിയാണെന്ന് ദമ്പതികൾ പറഞ്ഞു.