ലണ്ടൻ: താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് പലായനം ചെയ്യുന്നവർക്കായി ബ്രിട്ടൻ പുതിയ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. 20,000ത്തോളം അഫ്‌ഗാൻ പൗരൻമാരെ വിവിധ കാലഘട്ടങ്ങളിലായി അഭയാർഥികളായി സ്വീകരിക്കാനാണ് ബ്രിട്ടൻ ലക്ഷ്യമിടുന്നത്.
ആദ്യ വർഷം തുടക്കത്തിൽ 5,000 പേരെയും പിന്നീട് വിവിധ ഘട്ടങ്ങളിലായി ദീർഘകാലത്തേക്ക് 20,000 പേരെയും ഏറ്റെടുക്കാനുള്ള പദ്ധതിയാണ് ബ്രിട്ടീഷ് പാർലമെന്റ് സമ്മേളനത്തിന് മുൻപായി പ്രഖ്യാപിച്ചത്. ഇതിൽ സ്‌ത്രീകൾ, കുട്ടികൾ എന്നിവർക്കും അപകടഭീഷണി നേരിടുന്ന മറ്റുള്ളവർക്കുമാണ് മുൻഗണന നൽകുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
ഇന്ന് പാർലമെന്റിന്റെ അസാധാരണ സെഷൻ ചേരാനിരിക്കെയാണ് തീരുമാനം. സഖ്യ സേനയെ പിൻവലിച്ചതിനെ തുടർന്നുണ്ടായ സംഭവങ്ങളും, ഇതിന് ശേഷം നടന്ന അഫ്‌ഗാൻ സർക്കാരിന്റെ തകർച്ചയെ കുറിച്ചും ചർച്ച ചെയ്യാൻ എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പാർലമെന്റ് സമ്മേളനം വിളിച്ചു കൂട്ടിയത്.
അതേസമയം, എംബസി ജീവനക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് യുകെ പൗരൻമാരെ തിരിച്ചെത്തിക്കാൻ വേണ്ടി ഏകദേശം 900 ബ്രിട്ടീഷ് സൈനികരെ അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Read Also: അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം