വയനാട്: ജില്ലയിലെ ചേകാടിയിൽ കാട്ടാന ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക്. വിലങ്ങാടി കോളനിയിലെ ബാലൻ, സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. പിതാവിന്റെ മൃതദേഹം മറവ് ചെയ്യാൻ കുഴി എടുക്കുന്നതിടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് വിവരം. ഇവരുടെ അച്ഛൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പിതാവിന്റെ ശവസംസ്‍കാരത്തിനായി കാട്ടിനകത്തുള്ള ശ്‌മശാനത്തിൽ കുഴിയെടുത്ത് കൊണ്ടിരിക്കെ ആയിരുന്നു കാട്ടാന ഇവരെ ആക്രമിച്ചത്.
അതിനിടെ, കാട്ടാന പ്രശ്‌നത്തിൽ ജനങ്ങൾക്ക് ഒപ്പമെന്ന് എംഎം മണി എംഎൽഎ പ്രതികരിച്ചു. കുഴപ്പക്കാരായ കാട്ടാനകളെ പ്രദേശത്ത് നിന്ന് മാറ്റാൻ നടപടി വേണം. ശാശ്വത പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ വഴി നടക്കാൻ അനുവദിക്കില്ല. പടയപ്പയെ പ്രകോപിപ്പിച്ചെന്ന് പറഞ്ഞു കേസ് എടുത്ത വനപാലകർക്ക് എതിരെ കേസ് എടുക്കണമെന്നും എംഎം മണി ആവശ്യപ്പെട്ടു.
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്‌റ്റ് വാച്ചർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് എംഎം മണിയുടെ പ്രതികരണം. ഇടുക്കി അയ്യപ്പൻകുടി സ്വദേശി ശക്‌തിവേൽ ആണ് ശാന്തൻപാറ എസ്‌റ്റേറ്റിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്‌റ്റേറ്റിൽ എത്തിയ കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ. തുടർന്നാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
Most Read: റിപ്പബ്ളിക് ദിനത്തിൽ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നത്; രാഷ്‌ട്രപതി