ന്യൂഡെൽഹി: 74ആം റിപ്പബ്ളിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. റിപ്പബ്ളിക് ദിനം ആഘോഷിക്കുമ്പോൾ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്‌ത് പറഞ്ഞു. അതിവേഗം വളരുന്ന സാമ്പത്തിക ശക്‌തിയാണ് ഇന്ത്യ. സർക്കാരിന്റെ സമയബന്ധിതമായ ഇടപെടലുകളിലൂടെയാണ് ഇത് സാധ്യമായത്. ആത്‌മനിർഭർ ഭാരത് പദ്ധതി ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണം ഉണ്ടാക്കിയെന്നും രാഷ്‌ട്രപതി പറഞ്ഞു.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ച് റിപ്പബ്ളിക് ദിനം മുൻനിർത്തി രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഇതിനോടകം സുരക്ഷ കർശനമാക്കിയിട്ടുണ്ട്. പരമാധികാര റിപ്പബ്ളിക് ആകാൻ തീരുമാനിച്ചതിന്റെ 74ആം വാർഷികമാണ് നാളെ രാജ്യം ആഘോഷിക്കുന്നത്. ദേശവ്യാപകമായി ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്.
രാജ്‌പഥിന്റെ മുഖം മിനുക്കിയെത്തിയ കാർത്യവ്യഥലിലാണ് റിപ്പബ്ളിക് ദിന പരേഡ് നടക്കുക. സൈനിക, അർദ്ധ സൈനിക, പോലീസ് വിഭാഗങ്ങൾക്ക് പുറമെ എൻസിസി സ്‌കൗട്ട്സ്, വിവിധ സംസ്‌ഥാനങ്ങളുടെ പ്ളോട്ടുകൾ അടക്കമുള്ളവ ആഘോഷത്തിന് മാറ്റ് കൂട്ടും. ഈജിപ്‌ത് പ്രസിഡണ്ട് അൽ ഫത്താ അൽ സിസി ആണ് ഇത്തവണത്തെ റിപ്പബ്ളിക് ദിനത്തിലെ മുഖ്യാതിഥി.
റിപ്പബ്ളിക് ദിനാചരണത്തിന്റെ ഭാഗമായി പ്രധാന നഗരങ്ങൾ അടക്കം കനത്ത സുരക്ഷയിലാണ്. ഡെൽഹിയിൽ ത്രി ലെയർ പ്രൊട്ടക്ഷനാണ് ഒരുക്കിയിട്ടുള്ളത്. 6500 അധികം പോലീസുകാരെ സുരക്ഷാ മേൽനോട്ടത്തിനായി ഡെൽഹിയിൽ വിന്യസിച്ചിട്ടുണ്ട്. നിരന്തരമായി ഡ്രോൺ സാന്നിധ്യം ഉണ്ടായ പാക്-പഞ്ചാബ് അതിർത്തിയിലും കശ്‌മീരിലും സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലെ റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റാൻഡ് കേന്ദ്രീകരിച്ചും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
Most Read: കോടതി വിധിയേക്കാൾ ചിലർക്ക് പ്രാധാന്യം ബിബിസി ഡോക്യുമെന്ററി; വിമർശിച്ച് ഗവർണർ