തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിക്കെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗുജറാത്ത് കലാപം സംബന്ധിച്ച് സുപ്രീം കോടതി നേരത്തെ വിധി പറഞ്ഞിട്ടുണ്ട്. അതിനേക്കാൾ പ്രാധാന്യമാണ് ചിലർ ബിബിസി ഡോക്യുമെന്ററിക്ക് നൽകുന്നതെന്നും ഗവർണർ അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധിയേക്കാൾ ബിബിസിയെ മാനിക്കുന്നവർക്ക് അതാവാമെന്നും ഗവർണർ പ്രതികരിച്ചു.
ഇന്ത്യ ജി20 അധ്യക്ഷ സ്‌ഥാനം ഏറ്റെടുത്ത സാഹചര്യത്തിലാണ് ബിബിസി ഡോക്യുമെന്ററി പുറത്തുവന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ‘ലോക നേതാവായി ഇന്ത്യ മാറുമ്പോൾ ചിലർക്ക് നിരാശ ഉണ്ടാകാം. ഇന്ത്യ കഷ്‌ണങ്ങളായി കാണാൻ അവർക്ക് ആഗ്രഹം ഉണ്ടാകും. ആവിഷ്‌ക്കാര സ്വാതന്ത്രത്തിന് വിലയുണ്ട്. പക്ഷെ ഡോക്യുമെന്ററി ഇറങ്ങിയ സമയം പരിശോധിക്കണം. ജി20 അധ്യക്ഷ സ്‌ഥാനം ഇന്ത്യ ഏറ്റേടുത്തതിൽ ഉള്ള രോഷമാണ് ചിലർക്ക്. ഭിന്നിപ്പ് ഉണ്ടാക്കാൻ ഉള്ള നീക്കമാണ് ഡോക്യുമെന്ററിക്ക് പിന്നിലെന്നും’ ഗവർണർ പറഞ്ഞു.
‘നമ്മുടെ നാട്ടിലെ ചിലരുടെ കാഴ്‌ചപ്പാടുകളെ കുറിച്ച് ചിന്തിക്കുമ്പോൾ അൽഭുതം തോന്നുന്നു. ജനാധിപത്യം സംരക്ഷിക്കാൻ കഴിയാതെ ഇന്ത്യ പല കഷ്‌ണങ്ങളായി ചിതറുമെന്ന് പണ്ട് പ്രവചിച്ചവരാണ് ഇന്ത്യയിൽ ജനാധിപത്യം ഇല്ലെന്നും ഇന്ത്യ ഒന്നല്ലെന്നും ഇപ്പോൾ പറയുന്നത്. ഇന്ത്യ മുന്നേറുമ്പോൾ അവർക്ക് നിരാശ ഉണ്ടാകും. അവർ വിദേശ മാദ്ധ്യമത്തിന്റെ അഭിപ്രായത്തിനാണ് പ്രാധാന്യം നൽകുന്നത്. ബ്രിട്ടൻ ഒരുകാലത്ത് നമ്മളെ അടക്കി ഭരിച്ചിരുന്നവർ ആണെന്ന് ഓർക്കണം എന്നും’ ഗവർണർ കൂട്ടിച്ചേർത്തു.
Most Read: വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിന് ആശ്വാസം; ശിക്ഷ നടപ്പിലാക്കുന്നത് ഹൈക്കോടതി തടഞ്ഞു