തിരുവനന്തപുരം: തിരുവനന്തപുരത്ത് ജന്തുജന്യ ബാക്‌ടീരിയ രോഗമായ ബ്രൂസല്ലോസിസ് സ്‌ഥിരീകരിച്ചു. വെമ്പായം സ്വദേശികളായ അച്ഛനും മകനുമാണ് രോഗബാധ കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്. വെമ്പായം വെട്ടിനാട് കന്നുകാലികളെ വളർത്തുന്ന അച്ഛനും മകനുമാണ് രോഗം സ്‌ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ മകന്റെ സാമ്പിൾ ശേഖരിച്ചു പാലോട് വെറ്ററിനറി ലാബിൽ പരിശോധനക്ക് അയക്കുകയായിരുന്നു.
തുടർന്നാണ് രോഗം സ്‌ഥിരീകരിച്ചത്. പിന്നാലെ അച്ഛനും രോഗം പിടിപെടുകയായിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മകൻ വീട്ടിൽ നിരീക്ഷണത്തിലാണ്. കേരളത്തിൽ ഇടവേളകളിൽ ഈ രോഗം റിപ്പോർട് ചെയ്യാറുണ്ട്. കൊല്ലം കടയ്ക്കലിൽ ജൂലൈയിൽ രോഗം സ്‌ഥിരീകരിച്ചിരുന്നു. കന്നുകാലികളുമായി അടുത്തിടപഴുകുന്നവർക്കാണ് രോഗം കൂടുതലായി പിടിപെടുന്നത്.
നീണ്ടുനിൽക്കുന്ന കടുത്ത പനി, ശരീരവേദന, മുഖത്ത് നീര് തുടങ്ങിയവയാണ് ബ്രൂസല്ലോസിസിന്റെ ലക്ഷണങ്ങൾ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണ്. എന്നാൽ, രോഗം പിടിപെട്ടാൽ ദീർഘനാൾ നീണ്ടുനിൽക്കും. പ്രോട്ടോകോൾ പ്രകാരം ആന്റിബോഡി ഉപയോഗിച്ചാണ് രോഗ ചികിൽസ. ബ്രൂസല്ലോസിസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ കന്നുകാലികളിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് സാമ്പിളുകൾ ശേഖരിക്കും.
കൂടുതൽ പേർക്ക് രോഗബാധ ഉണ്ടാവാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യം ആരോഗ്യവകുപ്പിന്റെ വിശദീകരണം.
രോഗം പിടിപെടുന്നത് എങ്ങനെ
ബാക്‌ടീരിയ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് ബ്രൂസല്ലോസിസ്. രോഗബാധയായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നത് മൂലമാണ് രോഗം പിടിപെടുന്നത്. ചെമ്മരിയാടുകൾ, കന്നുകാലികൾ, ആട്, പന്നികൾ, നായ്‌ക്കൾ തുടങ്ങിയ മൃഗങ്ങളിലാണ് ഈ ബാക്‌ടീരിയ കൂടുതലായി കണ്ടുവരുന്നത്. പനി, തലവേദന, പേശി വേദന, സന്ധിവേദന, ക്ഷീണം എന്നിവയാണ് ബ്രൂസല്ലോസിസിന്റെ പ്രധാന ലക്ഷണങ്ങൾ.
രോഗം വരാതിരിക്കാൻ വേവിക്കാത്ത മാംസം, പാസ്‌ചറൈസ് ചെയ്യാത്ത പാലുൽപ്പന്നങ്ങൾ എന്നിവ കഴിക്കാതിരിക്കുക. മൃഗങ്ങളിൽ ബാക്‌ടീരിയ ഉണ്ടെങ്കിൽ സ്വാഭാവികമായും അത് അവയുടെ പാലിലും ഉണ്ടാവും. ചീസ് ഉൽപ്പന്നങ്ങൾ കഴിക്കുന്നതും പരമാവധി ഒഴിവാക്കണം.
Most Read| 5 സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഛത്തീസ്‌ഗഡിൽ രണ്ടുഘട്ടം