ജറുസലേം: ഇസ്രയേൽ- ഹമാസ് ഏറ്റുമുട്ടലിൽ രൂക്ഷമായി തുടരവേ, ഇസ്രയേൽ വ്യോമപാത ഒഴിവാക്കണമെന്ന് പൈലറ്റുമാർക്ക് മുന്നറിയിപ്പുമായി യുഎസ്. ഗുരുതര സാഹചര്യത്തിലായതിനാൽ ഇസ്രയേൽ വ്യോമപാതയിലൂടെയുള്ള യാത്ര അതീവ അപകടകരമാണെന്ന് അമേരിക്കൻ എയർലൈൻസിനും പൈലറ്റുമാർക്കും യുഎസ് ഫെഡറേഷൻ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകി.
ഇസ്രയേലിലുള്ള പൗരൻമാരോട് ജാഗ്രത പാലിക്കണമെന്നും സുരക്ഷ വർധിപ്പിക്കണമെന്നും യുഎസ് നിർദ്ദേശിച്ചു. ഇസ്രയേലിലെ യുഎസ് എംബസി അധികൃതർ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറി. അതിനിടെ, ഹമാസിന്റേത് ഭീകരാക്രമണമെന്നും ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പ്രതികരിച്ചു. എല്ലാവിധ പിന്തുണയും ഇസ്രയേലിന് നൽകണമെന്നും ബൈഡൻ വ്യക്‌തമാക്കി. സൈനിക സഹകരണങ്ങളും യുഎസ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
‘യാതൊരു തരത്തിലും ഇസ്രയേലിന് നേരെയുള്ള ആക്രമണത്തെ ന്യായീകരിക്കാനാകില്ല. ആക്രമണം ലോകം കാണുകയാണ്. ഇസ്രയേലിലെ ജനങ്ങൾക്കൊപ്പമാണ് യുഎസ്. ആക്രമണത്തെ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചു എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ട്’- ജോ ബൈഡൻ പറഞ്ഞു.
അതേസമയം, ഇസ്രയേലിലെയും പലസ്‌തീനിലേയും ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയവും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇസ്രയേലിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കൽ സ്‌ഥിതിഗതികൾ നിരീക്ഷിച്ച ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതിനിടെ, യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിലേക്കുള്ള എയർ ഇന്ത്യ വിമാനം ഇന്ത്യ റദ്ദാക്കി. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം.
18,000 ഇന്ത്യൻ പൗരൻമാർ ഇസ്രയേലിൽ ഉണ്ടെന്നാണ് കണക്ക്. മുതിർന്നവരെ ശുശ്രൂഷിക്കുന്ന കെയർഗിവൺ ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിർമാണമേഖല തുടങ്ങിയ രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. ടെൽ അവീവ്, ബെർഷെവ, റംല എന്നീ മേഖലകളിലാണ് ഇന്ത്യക്കാർ ഏറെയുള്ളത്. ഇവർക്ക് പുറമെ ഇന്ത്യൻ വംശജരായ 85,000 ജൂതരും ഇസ്രയേലിൽ ഉണ്ടെന്നാണ് എംബസി വ്യക്‌തമാകുന്നത്.
ഇന്നലെ രാവിലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് കനത്ത തിരിച്ചടിയുമായി ഇസ്രയേലും രംഗത്തിറങ്ങിയതോടെ, ഗാസ യുദ്ധമുനമ്പിലായി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇതുവരെ 23ലധികം പലസ്‌തീനികൾ കൊല്ലപ്പെട്ടു. അതേസമയം, ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 250 കടന്നതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഇതോടെ, ഇരുഭാഗത്തുമായി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ഞൂറോളമായി. 2500ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകാൻ ഇസ്രയേൽ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ അവസ്‌ഥയാണ്.
Most Read| യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാൻ നൂറ അൽ മത്‌റൂഷി