ന്യൂഡെൽഹി: കർഷക സമരം നടക്കുന്ന ഡെൽഹി-ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സിഖ് മതത്തിലെ സായുധ സേനയായ ‘നിഹാംഗ്’ ഏറ്റെടുത്തതായി സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു.
ലഖ്ബീർ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വികൃത ശരീരം ബാരിക്കേഡിൽ കെട്ടിയിട്ട നിലയിലാണ് ഇന്ന് കണ്ടെത്തിയത്. കൈപ്പത്തിയും കാലും വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം.
“ലഖ്ബീർ സിംഗ് ‘സർബലോ ഗ്രന്ഥ’ത്തെ നിന്ദിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് നിഹാംഗുകൾ പറഞ്ഞു. ഈ കൊല്ലപ്പെട്ടയാൾ കുറച്ചുനാളായി നിഹാംഗുകളുടെ അതേ ഗ്രൂപ്പിനൊപ്പം താമസിച്ചിരുന്നതായി റിപ്പോർട്ടുണ്ട്, ”- സംയുക്‌ത കിസാൻ മോർച്ച പ്രസ്‌താവനയിൽ പറയുന്നു.
ഈ ക്രൂരമായ കൊലപാതകത്തെ അപലപിക്കുന്നു എന്ന് പറഞ്ഞ സംയുക്‌ത കിസാൻ മോർച്ച, ലഖ്ബീറിനോ നിഹാംഗ് ഗ്രൂപ്പിനോ തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു. “സംയുക്‌ത കിസാൻ മോർച്ച ഏതെങ്കിലും മതഗ്രന്ഥത്തെയോ ചിഹ്‌നത്തെയോ നിന്ദിക്കുന്നതിന് എതിരാണ്, എന്നാൽ, നിയമം കയ്യിലെടുക്കാനുള്ള അവകാശം ആർക്കും നൽകുന്നില്ല. കുറ്റവാളികളെ നിയമപ്രകാരം ശിക്ഷിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു, ”- സംയുക്‌ത കിസാൻ മോർച്ച പറഞ്ഞു.
1699ൽ ഗുരു ഹർഗോവിന്ദ് സിംഗാണ് നിഹാംഗ് സായുധ സേന രൂപീകരിച്ചത്. സാധാരണ സിഖുകാരിൽ നിന്ന് വ്യത്യസ്‌തമായ പ്രാർഥനകളും ആചാരങ്ങളുമാണ് നിഹാംഗുകൾ പിന്തുടരുന്നത്. നീല വസ്‌ത്രവും തലപ്പാവും പടച്ചട്ടയും വാളും കുന്തവുമാണ് ഇവരുടെ പരമ്പരാഗത വേഷം. കർഷകർക്കെതിരെ കേന്ദ്ര സർക്കാർ ബലം പ്രയോഗിച്ചാൽ തടുക്കാൻ മുന്നിൽ ഞങ്ങളുണ്ടാകുമെന്ന് പറഞ്ഞാണ് നിഹാംഗുകളും സമരഭൂമിയിലേക്ക് വന്നത്.
സിംഗുവിൽ പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലാണ് ലഖ്ബീർ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. പഞ്ചാബിലെ താണ്‍ തരണ്‍ ജില്ലയിലെ ചീമാ കുര്‍ദ് ഗ്രാമത്തില്‍ നിന്നുള്ള കർഷകനാണ് 35കാരനായ ലഖ്ബീര്‍.
Most Read: നീലഗിരിയിൽ മയക്കുവെടി വച്ച കടുവ രക്ഷപെട്ടു; തിരച്ചിലിന് കുങ്കിയാനകളും ഡ്രോണുകളും