ചെന്നൈ: നീലഗിരിയിൽ നാട്ടിലിറങ്ങി 4 പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടി വച്ചെങ്കിലും പിടികൂടാൻ സാധിച്ചില്ല. മയക്കുവെടിയേറ്റ കടുവ കാട്ടിലേക്ക് ഓടി രക്ഷപെട്ടതിന് പിന്നാലെ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ഇതേ തുടർന്ന് ദൗത്യസംഘത്തിന്റെ നേതൃത്വത്തില്‍ കുങ്കിയാനകളെയും ഡ്രോണുകളും എത്തിച്ച് വ്യാപക തിരച്ചില്‍ നടക്കുകയാണ്.
മയക്കുവെടി വച്ച ശേഷം 20 മുതൽ 30 മിനിട്ടിനുള്ളിൽ സാധാരണയായി കടുവ ബോധം കെടാറുണ്ടെന്ന് വിദഗ്‌ധർ വ്യക്‌തമാക്കുന്നു. എന്നാൽ നിലവിൽ വെടിവെച്ച സ്‌ഥലത്തിന് ചുറ്റും മണിക്കൂറുകളായി തിരച്ചില്‍ നടത്തിയിട്ടും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി മസിനഗുഡി ബോസ്‌പര മേഖലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകുകയും, തെപ്പക്കാട് നിന്ന് മസിനഗുഡിക്കും മൈസൂരേക്കും പോകുന്ന റോഡ് അടക്കുകയും ചെയ്‌തു. ദേവന്‍ എസ്‌റ്റേറ്റ്, ബോസ്‌പര മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പരിശോധന നടക്കുന്നത്.
തിരച്ചിലിനായി 3 കുങ്കിയാനകളാണ് നിലവിലുള്ളത്. കൂടാതെ കാട്ടിനുള്ളിൽ സ്‌ഥാപിച്ചിട്ടുള്ള ക്യാമറകളിലെയും, ഡ്രോൺ ക്യാമറകളിലെയും ദൃശ്യങ്ങൾ നിരന്തരം പരിശോധിച്ച് വരികയാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് കടുവയെ മയക്കുവെടി വച്ചത്. ഇതറിഞ്ഞതോടെ പ്രദേശവാസികൾക്ക് ആശ്വാസമായെങ്കിലും, നിലവിൽ കടുവയെ പിടികൂടാൻ സാധിക്കാഞ്ഞത് ആശങ്ക സൃഷ്‌ടിക്കുകയാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 4 പേരെയാണ് നരഭോജി കടുവ കൊലപ്പെടുത്തിയത്. കൂടാതെ 30ലധികം വളർത്തു മൃഗങ്ങളെയും കടുവ കൊന്നു. ഇതേ തുടർന്ന് കടുവയെ പിടികൂടണമെന്ന ആവശ്യം ശക്‌തമാകുകയായിരുന്നു. വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഈ കടുവ ദൗത്യ സംഘത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്.
Read also: ബാക്ക് അപ് ചെയ്യുന്ന ചാറ്റുകളും ഇനി സുരക്ഷിതം; സമ്പൂർണ എൻക്രിപ്‌ഷൻ അവതരിപ്പിച്ച് വാട്സാപ്