കണ്ണൂർ: റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. കണ്ണൂർ നഹർ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥി ചെട്ടിക്കുളം സ്വദേശി അൻഷാദിനെയാണ് കോളജിലെ സീനിയർ വിദ്യാർഥികൾ റാഗിങ് എന്ന പേരിൽ സംഘം ചേർന്ന് മർദ്ദിച്ചത്. പരിക്കേറ്റ അൻഷാദ് മണിക്കൂറുകളോളം ബോധരഹിതനായി.
തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതോടെയാണ് ആരോഗ്യനില വീണ്ടെടുത്തത്. കോളേജിലെ പെൺകുട്ടികളോട് സംസാരിക്കുന്നതിന്റെ പേരിലും പണം ചോദിച്ചതിനുമാണ് സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതെന്ന് പരിക്കേറ്റ അൻഷാദ് പറഞ്ഞു. എന്തിനാണ് പെൺകുട്ടികളോട് സംസാരിക്കുന്നതെന്ന് ചോദിച്ചാണ് വിദ്യാർഥികൾ അർഷാദിന്റെ അടുത്തേക്ക് എത്തിയത്.
തുടർന്ന് അർഷാദിന്റെ മൊബൈൽ ഫോൺ വാങ്ങി ബാങ്ക് അക്കൗണ്ട് ബാലൻസും പരിശോധിച്ചു. ഇതിനു ശേഷം ആദ്യം ഒരു സംഘം വിദ്യാർഥികൾ അൻഷാദിനെ കൊണ്ടുപോയി മർദ്ദിച്ചു. ഇവർ വിട്ടയച്ച ശേഷം വീണ്ടും സീനിയർ വിദ്യാർഥികൾ തിരിച്ചെത്തി കോളേജിലെ ശൗചാലയത്തിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. തല ചുവരിലിടിപ്പിച്ചെന്നും നെഞ്ചിലും തലയിലും നിരന്തരം ചവിട്ടിയെന്നും അൻഷാദ് പറഞ്ഞു.
ശൗചാലയത്തിന്റെ നിലത്തിട്ടും മർദ്ദിച്ചു. ഇതോടെ വിദ്യാർഥി ബോധരഹിതനാവുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ഇരുപതോളം സീനിയർ വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോളേജ് മാനേജ്‌മെന്റും പോലീസും അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ സർവകലാശാലയും അറിയിച്ചിട്ടുണ്ട്.
Most Read: മർദ്ദിച്ചത് പെട്ടെന്നുണ്ടായ പ്രകോപനം കാരണം; പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു