തിരുവനന്തപുരം: ചിറയിൻകീഴ് ദുരഭിമാന മർദ്ദന കേസിൽ കുറ്റം സമ്മതിച്ച് പ്രതി ഡാനിഷ്. പോലീസ് ഡാനിഷിനെ തെളിവെടുപ്പിന് എത്തിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിൽ മർദ്ദിച്ചതാണെന്നാണ് ഡാനിഷിന്റെ മൊഴി. ഇന്നലെ വൈകുന്നേരത്തോടെയാണ് ഊട്ടിയിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഡാനിഷിനെ ചിറയിൻകീഴ് പോലീസ് സംഘം പിടികൂടിയത്.
തെളിവെടുപ്പിൽ മിഥുൻ കൃഷ്‌ണയെ മർദ്ദിച്ചതായി ഡാനിഷ് വ്യക്‌തമാക്കി. എവിടെ വെച്ചാണ് മർദ്ദിച്ചത് എന്നതടക്കമുള്ള കാര്യങ്ങളും സ്‌ഥിരീകരിച്ചു. സഹോദരിയുടെ രജിസ്‌റ്റർ വിവാഹം കഴിഞ്ഞ് ഒത്തുതീർപ്പ് ചർച്ചകൾക്കായി പള്ളിയിലേക്ക് വിളിച്ചിരുന്നു. എന്നാൽ, ചർച്ചകൾ സഹോദരിയും മിഥുനും അംഗീകരിച്ചില്ല. തിരിച്ച് പോകാനൊരുങ്ങുമ്പോൾ അമ്മയെ കണ്ടിട്ട് പോകാമെന്ന് പറഞ്ഞ് ഡാനിഷ് ഇരുവരെയും പിടിച്ചുനിർത്തി. അമ്മയുമായി സംസാരിക്കുന്നതിനിടെ മിഥുന്റെയൊപ്പം ഉണ്ടായിരുന്ന ഒരാൾ അമ്മയോട് മോശമായി സംസാരിച്ചു. അതിലുണ്ടായ വാക്കേറ്റവും പ്രകോപനവുമാണ് ഇത്തരത്തിൽ മർദ്ദനത്തിന് കാരണമായതെന്നാണ് ഡാനിഷിന്റെ വിശദീകരണം.
കരുതിക്കൂട്ടി ചെയ്‌തതല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനം കാരണം സംഭവിച്ച് പോയതാണെന്നും ഡാനിഷ് പോലീസിനോട് പറഞ്ഞു. ഡാനിഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. മിഥുനും ഡാനിഷിന്റെ സഹോദരിയും നൽകിയിരിക്കുന്ന പരാതിയിൽ മതം മാറാൻ ആവശ്യപ്പെട്ടുവെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡാനിഷിനെ വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം ഇന്ന് തന്നെ ഇയാളെ റിമാൻഡ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 29നാണ് ദീപ്‌തിയും മിഥുനും വിവാഹിതരാകുന്നത്. 31ന് ദീപ്‌തിയുടെ സഹോദരൻ ഡാനിഷ് ദീപ്‌തിയെയും ഭര്‍ത്താവ് മിഥുനെയും തന്ത്രപരമായി വിളിച്ചു വരുത്തുകയായിരുന്നു. വീട്ടുകാരുമായി ചേര്‍ന്ന് കല്ല്യാണക്കാര്യം സംസാരിക്കാനാണെന്നു പറഞ്ഞാണ് ഡാനിഷ് ദീപ്‌തിയേയും ഭര്‍ത്താവ് മിഥുനേയും പള്ളിയിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മതം മാറണമെന്ന ആവശ്യം മുന്നോട്ട് വെച്ചു. അത് വിസമ്മതിച്ചതോടെ പണം നല്‍കാം ദീപ്‌തിയെ തിരിച്ചു നല്‍കണമെന്ന് പറഞ്ഞു. എന്നാല്‍ അതും നിരസിച്ചതോടെ പള്ളിയില്‍ നിന്ന് വീട്ടിലേക്ക് എന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയി മിഥുനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി ഡാനിഷ് കടന്നു കളയുകയായിരുന്നു എന്നാണ് പരാതി.
Also Read: നടൻ ജോജുവിന്റെ കാർ തകർത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ