കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ് ആണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം രണ്ടായി.
നേരത്തെ അറസ്‌റ്റ് ചെയ്‌ത ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളി. ഇതിനിടെ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒത്തുതീര്‍പ്പ് സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജോജുവിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ജോജുവിനെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ മോശം പ്രസ്‌താവനകള്‍ പിന്‍വലിക്കണം. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരുമായി ഈ വിഷയത്തിൽ ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. ഒരു ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും ജോജുവിന് വിരോധമില്ലെന്നും അഭിഭാഷകന്‍ വ്യക്‌തമാക്കി.
കേസില്‍ കക്ഷി ചേരുന്നതിനായി ജോജു ജോര്‍ജ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വ്യക്‌തി അധിക്ഷേപം തുടരുന്നത് കോടതി ഇടപെട്ട് തടയണമെന്ന് ജോജുവിന്റെ അപേക്ഷയില്‍ പറയുന്നു. കൊച്ചി മുൻ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
അതേസമയം, ജോജു ജോർജ് ആദ്യം മാപ്പ് പറയട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ്. ഒത്തു തീര്‍പ്പ് ശ്രമങ്ങളില്‍ നിന്ന് ജോജു പിൻമാറുന്നതായി തോന്നുന്നുവെന്ന് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു. സംഭവിച്ച കാര്യങ്ങളില്‍ ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ. പ്രസ്‌താവന പിന്‍വലിക്കുന്നത് അതിനുശേഷം ആലോചിക്കാമെന്നും ജോജുവിന്റെ അഭിഭാഷകന് മറുപടിയായി ഷിയാസ് പറഞ്ഞു.
Also Read: ദുരഭിമാന മർദ്ദനം; യുവതിയുടെ സഹോദരൻ പിടിയിൽ