തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ദുരഭിമാനത്തിന്റെ പേരിൽ യുവാവിനെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ യുവതിയുടെ സഹോദരൻ പിടിയിൽ. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ഡാനിഷ് ആണ് പിടിയിലായത്. ഊട്ടിയിലെ ഹോട്ടലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഒളിവിലായിരുന്നു. പ്രണയ വിവാഹിതയായ സഹോദരി ദീപ്‌തിയുടെ ഭര്‍ത്താവ് മിഥുനെ ഡാനിഷ് മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു.
കഴിഞ്ഞ 29നാണ് ദീപ്‌തിയും മിഥുനും വിവാഹിതരാകുന്നത്. 31ന് ദീപ്‌തിയുടെ സഹോദരൻ ഡാനിഷ് ദീപ്‌തിയെയും ഭര്‍ത്താവ് മിഥുനെയും തന്ത്രപരമായി വിളിച്ചു വരുത്തുകയായിരുന്നു. വീട്ടുകാരുമായി ചേര്‍ന്ന് കല്ല്യാണക്കാര്യം സംസാരിക്കാനാണെന്നു പറഞ്ഞാണ് ഡാനിഷ് ദീപ്‌തിയേയും ഭര്‍ത്താവ് മിഥുനേയും പള്ളിയിലേക്ക് വിളിച്ചുവരുത്തിയത്.
എന്നാല്‍ മതം മാറണമെന്ന ആവശ്യം മുന്നോട്ട് വെച്ചു. അത് വിസമ്മതിച്ചതോടെ പണം നല്‍കാം ദീപ്‌തിയെ തിരിച്ചു നല്‍കണമെന്ന് പറഞ്ഞു. എന്നാല്‍ അതും നിരസിച്ചതോടെ പള്ളിയില്‍ നിന്ന് വീട്ടിലേക്ക് എന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയി മിഥുനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി ഡാനിഷ് കടന്നു കളയുകയായിരുന്നു.
Most Read: ജോജു ജോർജിന്റെ വാഹനം തകർത്ത കേസ്; പ്രതിയുടെ ഹരജി കോടതി തള്ളി