ഇത് അവന്റെ അവസാന ദിവസമായിരുന്നെന്ന് രക്ഷപ്പെടുന്നതിന് അവസാന നിമിഷം വരെ ആ കാട്ടുപോത്ത് ചിന്തിച്ചിട്ടുണ്ടാകും. അത്രയും സാഹസികം ആയിരുന്നില്ലേ ആ അതിജീവനം. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പുഴയില്‍ മുതലയുടെ വായില്‍നിന്ന് രക്ഷപെട്ട കാട്ടുപോത്ത്, കരയില്‍ പതുങ്ങി നിന്ന സിംഹക്കൂട്ടത്തെയും അതിജീവിച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ട് ഇരിക്കുന്നത്.
പ്രശസ്‌ത ഐഎഫ്എസ് സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് ഒരു കാട്ടുപോത്തിന്റെ ഐതിഹാസികമായ അതിജീവന ദൃശ്യങ്ങളുള്ളത്. പുഴ നീന്തി കടക്കാനെത്തിയപ്പോഴാണ് ആദ്യ ശത്രു മുന്നിലെത്തുന്നത്. ഭീമാകാരനായ ഒരു മുതല. മുതല കാട്ടുപോത്തിനെ പിടികൂടുകയും ചെയ്‌തു. എന്നാല്‍, അല്‍ഭുതകരമായി അതിന്റെ പിടിയില്‍നിന്ന് രക്ഷപെട്ട് ആ കാട്ടുപോത്ത് കരയിലേക്ക് എത്തി.
പക്ഷേ കരയില്‍ അവനെ കാത്തിരുന്നത് അതിനേക്കാള്‍ വലിയ അപകടമായിരുന്നു. ചെറുതും വലുതുമായ നാലഞ്ച് സിംഹങ്ങളാണ് ഇത്തവണ കാട്ടുപോത്തിനെ ലക്ഷ്യമിട്ടത്. എന്തുചെയ്യണമെന്ന് അറിയാതെ, ആദ്യം കുറച്ചു സമയം പതുങ്ങിപ്പോയി. എന്നാല്‍ ധീരമായി നേരിടാന്‍ തന്നെയായിരുന്നു അവന്റെ തീരുമാനം.
സിംഹക്കൂട്ടങ്ങള്‍ക്കു നേരെ ഭീമാകാരമായ കൊമ്പുകുലുക്കി അവന്‍ പാഞ്ഞടുത്തപ്പോള്‍ കാട്ടിലെ രാജാക്കന്‍മാര്‍ അല്‍പ്പമൊന്ന് ഭയന്നു, എന്നാലും അങ്ങനെയങ്ങ് വിടാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. എങ്ങനെയും കാട്ടുപോത്തിനെ കീഴടക്കാന്‍ അവര്‍ പിന്നാലെ കൂടി. പിന്നീട് കണ്ടത് കാത്തുപോത്തിന്റെ ജീവന്‍ മരണ പോരാട്ടമാണ്.
പിടികൊടുക്കാതെ ധൈര്യമായി തന്നെ അത്, സിംഹക്കൂട്ടത്തെ നേരിട്ടു. ഒടുവില്‍ കാട്ടുപോത്ത് കൂട്ടം രംഗത്തിറങ്ങുന്നതോടെ സിംഹങ്ങള്‍ തോല്‍വി സമ്മതിച്ചു പിന്‍മാറുന്നു. വീഡിയോ അവസാനിക്കുന്നത് അങ്ങനെയാണ്. വനപാലകരോ സഞ്ചാരികളോ ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ നൂറുകണക്കിന് ആളുകള്‍ റീട്വീറ്റ് ചെയ്യുകയും ലൈക് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. വീഡിയോ ഈ ലിങ്കിൽ കാണാം.
Read Also: മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി; സവിശേഷതകള്‍ ഏറെ