കോഴിക്കോട്: പാസ്‍വേർഡ് ചോർത്തി കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തിൽ കോഴിക്കോട് കോർപറേഷനിലെ രണ്ട് ഉദ്യോഗസ്‌ഥർ അടക്കം ഏഴ് പേർ അറസ്‌റ്റിൽ. കരിക്കാംകുളത്തെ മദ്രസ കെട്ടിടത്തിന് അനധികൃതമായി നമ്പർ കൊടുത്ത കേസിലാണ് അറസ്‌റ്റ്. നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങി ഇടനിലക്കാർ വഴിയാണ് കെട്ടിട നമ്പർ തരപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
കോർപറേഷനിലെ തൊഴിൽ വിഭാഗം ക്ളർക്ക് അനിൽ കുമാർ, കെട്ടിട നികുതി വിഭാഗം ക്ളർക്ക് സുരേഷ്, കോർപറേഷനിൽ നിന്ന് വിരമിച്ച അസിസ്‌റ്റന്റ് എഞ്ചിനിയർ പിസികെ രാജൻ, കെട്ടിട ഉടമ അബൂബക്കർ സിദ്ദിഖ്, ഇടനിലക്കാരായ ഫൈസൽ, ജിഫ്രി എന്നിവരാണ് അറസ്‌റ്റിലായത്. 2021ൽ എട്ടാം വാർഡിലെ രണ്ട് വ്യക്‌തികളുടെ വിവരങ്ങൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
ഇവരിൽ ഒരാൾ നൽകിയ കെട്ടിട നമ്പർ അപേക്ഷയെ കുറിച്ചു അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കെട്ടിട ഉടമയായ അബൂബക്കർ സിദ്ദിഖ് ആദ്യം വിരമിച്ച ഉദ്യോഗസ്‌ഥനായ രാജനെയാണ് സമീപിക്കുന്നത്. രാജൻ ഇടനിലക്കാർ വഴി കോർപറേഷനിലെ തൊഴിൽ വിഭാഗം ക്ളർക്ക് അനിൽ കുമാറിനെ കാണുകയും അനിൽകുമാർ കെട്ടിട നികുതി വിഭാഗം ക്ളർക്ക് സുരേഷിനെ ബന്ധപ്പെടുകയും ചെയ്‌തു.
സുരേഷാണ് സോഫ്റ്റവെയറിൽ പഴുതുപയോഗിച്ചു ഡിജിറ്റൽ സിഗ്‌നേച്ചർ തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു. നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് ഇവർ അനധികൃതമായി നമ്പർ തരപ്പെടുത്തി കൊടുത്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതികൾക്ക് എതിരെ വഞ്ചന, ഗൂഢാലോചനാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
Most Read: ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്നും പുറത്താക്കിയിട്ടില്ല; വിശദീകരണം തേടും