എറണാകുളം: താരസംഘടനയിൽ നിന്നും നടൻ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് ‘അമ്മ’. ഒരിക്കൽ കൂടി ഷമ്മിയെ കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുകയെന്ന് നടൻ സിദ്ദിഖ് വാർഷിക ജനറൽ ബോഡിക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ചേർന്ന യോഗത്തിന് ഒരാളെ പുറത്താക്കാൻ അധികാരമില്ലെന്നും സിദ്ദിഖ് വ്യക്‌തമാക്കി.
സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഷമ്മി നടത്തുന്ന പ്രതികരണങ്ങളിൽ അമ്മയുടെ അംഗങ്ങൾക്ക് വലിയ അതൃപ്‌തി ആണുള്ളതെന്ന് സിദ്ദിഖ് പറഞ്ഞു. അമ്മ സംഘടനക്ക് അവമതിപ്പുണ്ടാക്കുന്ന പ്രതികരണങ്ങളാണ് അദ്ദേഹം നടത്തുന്നത്. ഷമ്മിയെ പുറത്താക്കണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സ്വീകരിക്കരുതെന്നുമുള്ള ചർച്ചകൾ ജനറൽ ബോഡിയിൽ നടന്നതായും സിദ്ദിഖ് പറഞ്ഞു.
ഭൂരിപക്ഷം പേർ ഷമ്മി തിലകനെ പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ ഷമ്മിക്കെതിരെയുള്ള നടപടി ചർച്ച ചെയ്യാൻ അമ്മയുടെ എക്‌സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. ഇതേ തുടർന്ന് ഷമ്മിയോട് അമ്മ എക്‌സിക്യൂട്ടീവ് വിശദീകരണം തേടും. വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
Most Read: പോലീസുകാരെ അക്രമിച്ച സംഭവം; ടി സിദ്ദിഖിന്റെ ഗൺമാന് സസ്‌പെൻഷൻ