പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് കൊച്ചിയില്‍ നിന്നും ഊട്ടിയിലേക്ക് ടൂര്‍ പോകുകയായിരുന്ന ടൂറിസ്‌റ്റ് ബസും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചുള്ള അപകടത്തിൽ 9 മരണം. പരുക്ക് പറ്റിയ 34 പേരിൽ 15ഓളം പേരുടെ നില ഗുരുതരം.
10, പ്ളസ് വൺ, പ്ളസ് ടു ക്ളാസുകളിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ഇന്ന് പുലർച്ച 12.30ഓടെയാണ് അപകടം ഉണ്ടായത്. അപകട സ്‌ഥലത്തു ശരീര അവശിഷ്‌ടങ്ങൾ ചിതറിക്കിടക്കുന്നുണ്ട്. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പരിസരത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്‌റ്റ് ബസാണ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് ചതുപ്പിലേക്കു മറിഞത്.ആലത്തൂര്‍, വടക്കഞ്ചേരി ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.
ദേശീയപാത വാളയാർ – വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്‌റ്റോപ്പിന് സമീപമാണ് അപകടം സംഭവിച്ചത്. മരണം ഇനിയും ഉയർന്നേക്കാമെന്നു പൊലീസ് പറഞ്ഞു. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്‌റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്‌ആർടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറിയത്.
അപകടസമയത്ത് മഴയുണ്ടായിരുന്നതും ദുരന്തത്തിന്റെ ആക്കം കൂട്ടി. കൊട്ടാരക്കരയിൽ നിന്നു കോയമ്പത്തൂരിലേക്കു പോകുകയായിരുന്നു കെഎസ്‌ആർടിസി ബസ്. തലകീഴായി മറിഞ്ഞ ടൂറിസ്‌റ്റ് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
Most Read: വ്യക്‌തി സ്വാതന്ത്ര്യം: ഗര്‍ഭഛിദ്രത്തിന് അവിവാഹിതക്കും അവകാശം; സുപ്രീം കോടതി