പൂനെ: അപ്രതീക്ഷിത സാഹചര്യങ്ങളിൽ അവസരോചിതമായി ഇടപെടുന്ന വ്യക്‌തികളും അവരുടെ പ്രവർത്തികളും പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് പൂനെയിൽ നടന്നത്. പൂനെക്ക് സമീപം ഷിരൂര്‍ എന്ന സ്‌ഥലത്തേക്ക് സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം വിനോദയാത്രക്ക് പുറപ്പെട്ടതായിരുന്നു.
മടക്കയാത്രക്കിടെയാണ് അവര്‍ സഞ്ചരിച്ച ബസിന്റെ ഡ്രൈവര്‍ക്ക് അപസ്‌മാരത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായത്. ഗത്യന്തരമില്ലാതെ ആര്‍ക്കും പരിചയമില്ലാത്ത ഒരു സ്‌ഥലത്ത് ഡ്രൈവര്‍ക്ക് വണ്ടി നിര്‍ത്തേണ്ടി വന്നു. ഇതോടെ സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഭയന്ന് കരയാൻ തുടങ്ങി.
എന്നാൽ ഇതിനിടെ യാത്രാ സംഘത്തില്‍ നിന്നുള്ള യോഗിത സാതവ് എന്ന യുവതി ധൈര്യപൂർവം മുന്നോട്ട് വന്നു. ബസിന്റെ വളയം പിന്നെ യോഗിതയുടെ നിയന്ത്രണത്തിൽ ആയി. 10 കിലോമീറ്ററോളം ദൂരം ബസ് ഓടിച്ച് യോഗിത ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും യാത്രക്കാരെയെല്ലാം സുരക്ഷിതമായ സ്‌ഥലത്ത് എത്തിക്കുകയും ചെയ്‌തുവെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട് ചെയ്‌തു.
“കാര്‍ ഓടിച്ച് എനിക്ക് പരിചയമുണ്ടായിരുന്നു. അതിനാലാണ്, ബസ് ഓടിക്കാന്‍ തീരുമാനിച്ചത്. ആദ്യ ലക്ഷ്യം ഡ്രൈവര്‍ക്ക് ചികിൽസ ലഭ്യമാക്കുകയായിരുന്നു. അതിനാല്‍, അടുത്തുള്ള ആശുപത്രിയിലേക്കാണ് വണ്ടി ഓടിച്ചത്. അദ്ദേഹത്തെ അവിടെ പ്രവേശിപ്പിച്ചു”- യോഗിത പറഞ്ഞു.
പിന്നീട് മറ്റൊരു ബസ് ഡ്രൈവര്‍ സ്‌ഥലത്തെത്തി അസുഖബാധിതനായ ഡ്രൈവറെ ശിക്രാപുര്‍ ആശുപത്രിയിലേക്ക് മാറ്റുകയും യാത്രാ സംഘത്തിലുള്ള സ്‌ത്രീകളെയും കുട്ടികളെയും അവരുടെ വീടുകളിൽ എത്തിക്കുകയും ചെയ്‌തു. സാതവ് ബസ് ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് സാതവിനെ അഭിനന്ദിച്ച് രംഗത്തു വന്നത്.
Most Read: താരൻ അകറ്റാൻ ആവണക്കെണ്ണ; ഗുണങ്ങൾ അറിയാം