ഭോപ്പാൽ: മധ്യപ്രദേശിലെ സീധി ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 32 മരണം. സീധിയിൽ നിന്നും സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് അപകടത്തിപ്പെട്ടത്. രാംപൂരിൽ വെച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിയുകയായിരുന്നു. രാവിലെ ഏഴരയോടെയാണ് അപകടം.
ബസ് പൂർണമായും കനാലിൽ മുങ്ങിയതായി ദൃക്‌സാക്ഷികൾ പറയുന്നു. 7 പേർ തീരത്തേക്ക് നീന്തിക്കയറിയതായും റിപ്പോർട്ടുണ്ട്. സംസ്‌ഥാന ദുരന്ത പ്രതികരണ സേനയും നീന്തൽ വിദഗ്‌ധരും അപകട സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കനാലിൽ ജലനിരപ്പ് ഉയർന്നിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നുണ്ട്. ട്രാഫിക് തടസം ഒഴിവാക്കാൻ കുറുക്കുവഴിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തെ തുടർന്ന് ബൻസാഗർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടരുതെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ നിർദേശം നൽകിയിട്ടുണ്ട്. ബൻസാഗർ കനാലിലെ ജലനിരപ്പ് കുറക്കുന്നതിനായി സിഹാവൽ കനാലിലെ വെള്ളം തുറന്നുവിട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനം ഊർജിതമാക്കുവാൻ മുഖ്യമന്ത്രി ജില്ലാ കളക്‌ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Read also: കോവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ നിന്നുള്ളവർക്ക് ബെംഗളുരുവിലും നിയന്ത്രണം