തിരുവനന്തപുരം: സംസ്‌ഥാനത്ത് സർവീസ് നടത്തുന്ന ഓർഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ കാലാവധി ദീർഘിപ്പിച്ച് സംസ്‌ഥാന സർക്കാർ. 2 വർഷം കൂടി ദീർഘിപ്പിച്ച് 17 വർഷമാക്കിയാണ് ഇപ്പോൾ ബസുകളുടെ കാലാവധി നീട്ടിയത്. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉത്തരവ് പുറത്തിറക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പരിമിതമായി മാത്രം സർവീസ് നടത്തിയിരുന്ന ഓർഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് വാഹനങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് നിലവിൽ കാലാവധി നീട്ടിയത്. നേരത്തെ 15 വർഷമായിരുന്നു ഇത്തരം ബസുകളുടെ സർവീസ് കാലാവധി. ഇതാണ് ഇപ്പോൾ 17 വർഷമായി ഉയർത്തിയത്.
ബസുകളുടെ സർവീസ് കാലാവധി ദീർഘിപ്പിക്കണമെന്ന ആവശ്യവുമായി നേരത്തെ ബസുടമകളും സർക്കാരിനെ സമീപിച്ചിരുന്നു. നിലവിൽ സർവീസ് കാലാവധി നീട്ടിയ തീരുമാനം സ്വകാര്യ ബസുടമകളെ കൂടാതെ കെഎസ്ആർടിസിക്കും ആശ്വാസമാകുന്നതാണ്.
Read also: വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തു