കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പരാതിക്കാരനും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനുമായ ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ മൊബൈൽ ഫോൺ പരിശോധിക്കണമെന്ന് ദിലീപ്. പഴയ മൊബൈൽ ഫോൺ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അടക്കമുള്ള നാല് പ്രതികൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടി കത്തിലാണ് ദിലീപ് ഈ ആവശ്യം ഉന്നയിച്ചത്. ക്രൈം ബ്രാഞ്ച് ഡിറ്റക്‌റ്റീവ് ഇൻസ്‌പെക്‌ടർ വർഗീസ് അലക്‌സാണ്ടർക്കാണ് കത്ത് നൽകിയത്.
ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകൾ ഗൂഢാലോചന നടന്നതായി പറയുന്ന 2016– 17 കാലത്ത് ഉപയോഗിച്ചവയല്ലെന്നാണ് ദിലീപ് പറയുന്നത്. ആ സമയത്ത് ഉപയോഗിച്ചിരുന്നവ 2017ൽ തന്റെ അറസ്‌റ്റിന് ശേഷം കോടതി മുമ്പാകെ ഹാജരാക്കി ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയവയാണ്.
നിലവിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകളിലൊന്ന് മറ്റൊരാളുടെ പേരിലുള്ളതാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇത് ഉപയോഗിച്ച് തുടങ്ങിയത്. മറ്റൊന്ന് ബാങ്കിങ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ്.
സ്‌ഥിരം ഉപയോഗിക്കുന്ന മൂന്നാമത്തെ ഫോണിലാണ് താനും ബാലചന്ദ്രകുമാറും തമ്മിൽ സംസാരിച്ചിട്ടുള്ളത്. ഈ ഫോൺ തന്റെ അഭിഭാഷകൻ മുഖേന മൊബൈൽ ഫോറൻസിക് വിദഗ്‌ധന്റെ പരിശോധനക്ക് അയച്ചിരിക്കുകയാണ്. കോടതിയിൽ ഹാജരാക്കേണ്ട സമയത്ത് എത്തിക്കുമെന്നും കത്തിൽ പറയുന്നു.
ബൈജു പൗലോസും ബാലചന്ദ്ര കുമാറും നടത്തിയ ആശയവിനിമയം പരിശോധിക്കണം. സംവിധായകൻ വ്യാസൻ എടവനക്കാട്, അഡ്വ.സജിത്ത് എന്നിവരുമായി ബാലചന്ദ്ര കുമാർ നടത്തിയ ആശയവിനിമയവും പരിശോധിക്കണം. ബാലചന്ദ്ര കുമാർ താനുമായി നടത്തിയ ആശയവിനിമയം എന്താണെന്ന് പരിശോധിക്കാനും ദിലീപ് ആവശ്യപ്പെടുന്നുണ്ട്.
Also Read: സ്വകാര്യ ഏജൻസിയുടെ ‘കെ റെയില്‍’ പഠനം; ജനകീയ സമിതി ബഹിഷ്‌കരിക്കും