തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണ പ്രതിസന്ധിയിൽ തീരുമാനം ഇന്നുണ്ടാകും. ഇന്നത്തെ മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്യും. ഇത്തവണ മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രമേ സൗജന്യ ഓണക്കിറ്റ് ഉണ്ടാകൂവെന്ന സൂചന പുറത്തുവരുന്ന പശ്‌ചാത്തലത്തിൽ, ഇന്നത്തെ മന്ത്രിസഭാ യോഗം ഏറെ നിർണായകമാണ്. സർക്കാർ ജീവനക്കാരുടെ ബോണസിലും ഇന്ന് തീരുമാനമുണ്ടാകും.
സംസ്‌ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്‌തമാക്കിയിരുന്നു. ഇത്തവണയും ഓണക്കിറ്റ് നൽകും. എന്നാൽ ആരൊക്കെയെന്ന് തീരുമാനിച്ചിട്ടില്ല. ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ. സപ്ളൈകോ പ്രതിസന്ധി തീർക്കാൻ പണം അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.
കോവിഡ് സാഹചര്യത്തിലാണ് സർക്കാർ ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. സംസ്‌ഥാനത്തെ 90 ലക്ഷം കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്. 500 രൂപ വിലയുള്ള സാധനങ്ങളാണ് കിറ്റിൽ ലഭിച്ചിരുന്നത്. ഇത്തവണ കാർഡ് ഉടമകളുടെ എണ്ണം 93 ലക്ഷമായി ഉയർന്നിട്ടുണ്ട്. ഓണക്കിറ്റ് നൽകുന്നതിനായി 500 കോടിയിലേറെ രൂപ ചിലവ് വരുന്നതിനാൽ സാമ്പത്തിക പിരിമുറുക്കത്തിന്റെ സമയത്ത് കിറ്റ് എല്ലാവർക്കും നൽകേണ്ടെന്ന നിലപാടിലാണ് സർക്കാർ എന്നാണ് സൂചന.
Most Read: ഡോ. വന്ദന ദാസ് കൊലപാതകം; കുത്തിയത് കൊല്ലാൻവേണ്ടി തന്നെ- കുറ്റപത്രം സമർപ്പിച്ചു