തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് അന്തിമതീരുമാനം ഇന്ന് ഉണ്ടായേക്കും. വൈകിട്ട് ചേരുന്ന മുന്നണി യോഗം ഇക്കാര്യം ചർച്ച ചെയ്യും. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്. മന്ത്രിസഭാ പുനഃസംഘടന, മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോയെന്ന കാര്യത്തിലും ഇന്ന് എൽഡിഎഫിന്റെ അന്തിമതീരുമാനം ഉണ്ടാകും.
രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ സമയത്തുണ്ടായ ധാരണാപ്രകാരം നവംബർ 25നകമാണ് മന്ത്രിസഭ പുനഃസംഘടന നടക്കേണ്ടത്. ഗതാഗതമന്ത്രി ആന്റണി രാജുവും, തുറമുഖമന്ത്രി അഹമ്മദ് ദേവർ കോവിലും മാറി, പകരം കെബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം. ഈ മാസം 18നാണ് നവകേരള സദസ് ആരംഭിക്കുന്നത്. ഇതിന് മുൻപ് പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി, മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്.
എന്നാൽ, ഭരണത്തിന്റെ വിലയിരുത്തൽ പ്രധാനമായത് കൊണ്ട്, നിലവിലെ എല്ലാ മന്ത്രിമാരും പരിപാടിയിൽ വേണമെന്ന അഭിപ്രായവും ഉണ്ട്. അത് യോഗത്തിൽ പരിഗണിക്കാമെന്നാണ് നേതൃത്വം കേരള കോൺഗ്രസ് ബിയെ അറിയിച്ചത്. ആ നിലപാടിന് മുൻതൂക്കം ലഭിച്ചാൽ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ ഉണ്ടാകൂ. അതേസമയം, സിപിഐഎം സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലി നാളെ കോഴിക്കോട് നടക്കും. അരലക്ഷത്തോളം പേർ റാലിയിൽ അണിനിരക്കുമെന്നാണ് സംഘാടക സമിതി അറിയിക്കുന്നത്. നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉൽഘാടനം ചെയ്യും.
Most Read| കണ്ടല ബാങ്കിലെ ഇഡി പരിശോധന പൂർത്തിയായി; നിരവധി രേഖകൾ പിടിച്ചെടുത്തു