തിരുവനന്തപുരം: മന്ത്രിമാരായി കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റതിന് പിന്നാലെ വകുപ്പുകളിൽ അന്തിമ തീരുമാനമായി. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അഹമ്മദ് ദേവർകോവിൽ വഹിച്ചിരുന്ന തുറമുഖ വകുപ്പ് നൽകിയില്ല. പകരം നൽകിയത് വിഎൻ വാസവന്റെ രജിസ്ട്രേഷൻ വകുപ്പാണ്. രജിസ്ട്രേഷന് പുറമെ മ്യൂസിയവും പുരാവസ്‌തു വകുപ്പും ആർക്കീവ്സും രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നൽകിയിട്ടുണ്ട്.
തുറമുഖ വകുപ്പ് വിഎൻ വാസവനും കൈമാറി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു തുറമുഖ മന്ത്രി. ഗണേഷ് കുമാറിന് റോഡ് ട്രാൻസ്‌പോർട്, മോട്ടോർ വെഹിക്കിൾ, വാട്ടർ ട്രാൻസ്‌പോർട് വകുപ്പുകൾ നൽകി. ആഗ്രഹം ഉണ്ടായിരുന്ന സിനിമാ വകുപ്പ് നൽകിയില്ല. ആ വകുപ്പ് സജി ചെറിയാന്റെ അധികാരത്തിൽ തുടരും.
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതിന്റെ പശ്‌ചാത്തലത്തിലാണ് ഘടകകക്ഷികളിൽ നിന്ന് തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തതെന്നാണ് റിപ്പോർട്. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തൈക്കാട് ഹൗസോ നിളയോ ഔദ്യോഗിക വസതിയായി നൽകും. നിളയിൽ താമസിച്ചിരുന്ന വീണാ ജോർജ് വാടക വീട്ടിലേക്ക് മാറിയിരുന്നു. ഗണേഷ് കുമാർ ഔദ്യോഗിക വസതി ആവശ്യപ്പെട്ടിട്ടില്ല. കടന്നപ്പള്ളിക്ക് ആറാം നമ്പർ സ്‌റ്റേറ്റ് കാർ നൽകി. ഗണേഷ് കുമാറിന് ഏഴാം നമ്പർ കാറാണ് നൽകിയത്.
രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്‌ജമാക്കിയ പ്രത്യേക വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം പ്രതിജ്‌ഞയെടുത്ത് രാമചന്ദ്രൻ കടന്നപ്പള്ളി അധികാരമേറ്റപ്പോൾ, ദൈവനാമത്തിൽ ആയിരുന്നു കെബി ഗണേഷ് കുമാർ സത്യപ്രതിജ്‌ഞ ചെയ്‌തത്. സത്യപ്രതിജ്‌ഞാ ചടങ്ങിൽ മന്ത്രിമാരും, എംഎൽഎമാരും, എംപിമാരും, രാഷ്‌ട്രീയ നേതാക്കളും, വിവിധ മേഖലകളിലെ പ്രധാന വ്യക്‌തികളും പങ്കെടുത്തു. അതേസമയം, പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.
Most Read| ലലൻ സിങ്ങിന്റെ രാജി; ജെഡിയു അധ്യക്ഷനായി വീണ്ടും നിതീഷ് കുമാർ