ന്യൂഡെൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജെഡിയു അധ്യക്ഷനായി തിരഞ്ഞെടുത്തു. ജനതാദൾ യുണൈറ്റഡ് (ജെഡിയു) ദേശീയ അധ്യക്ഷൻ ലലൻ സിങ് രാജിവച്ചതിന് പിന്നാലെയാണ് നടപടി. ഇന്ന് ഡെൽഹിയിൽ ചേർന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ ഏകകണ്‌ഠേന നിതീഷ് കുമാറിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ജെഡിയു സഖ്യമായ അർജെഡിയോട് കൂടുതൽ താൽപര്യം കാണിക്കുന്നതിന്റെ പേരിലാണ് ലലൻ സിങ്ങിനെ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. ജെഡിയു, അർജെഡിയിൽ ലയിക്കുമെന്ന് ലാലു യാദവ് തന്നോട് പറഞ്ഞുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ലാലു യാദവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തള്ളിയിരുന്നു.
അതിനിടെ, ബിജെപിയുമായി വീണ്ടും സഖ്യത്തിൽ ഏർപ്പെടാനാണ് നിതീഷിന്റെ നീക്കമെന്നും അതിന്റെ ഭാഗമായാണ് പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, നിതീഷിന് പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്‌ഥാനാർഥി ആകണമെന്നാണ് ആഗ്രഹമെന്നും അതിനാണ് പാർട്ടി അധ്യക്ഷനാക്കിയതെന്നും ജെഡിയു ജനറൽ സെക്രട്ടറി ധനഞ്‌ജയ് സിങ് പറഞ്ഞു.
Most Read| കൈകൾ ഇല്ലെങ്കിലെന്താ കരുത്തായി കാലുകളുണ്ട്; ലൈസൻസ് സ്വന്തമാക്കി ജിലുമോൾ