തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരിശോധന പൂർത്തിയായി. ബുധനാഴ്‌ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂർ പിന്നിട്ട് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്. ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഇഡി പിടിച്ചെടുത്തു. ഏതാനും കമ്പ്യൂട്ടറുകളും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാസുരാംഗൻ പ്രസിഡണ്ടായിരുന്ന രണ്ടു പതിറ്റാണ്ടോളം കാലത്തെ ഇടപാടുകളാണ് പരിശോധിക്കുന്നത്.
അതിനിടെ, പഴയ രേഖകൾ നശിപ്പിച്ചു പകരം പുതിയ രേഖകൾ വ്യാജമായി ചമച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. ചട്ടവിരുദ്ധമായി നൽകിയ വായ്‌പകളുടെ രേഖകളാണ് നശിപ്പിച്ചതെന്നാണ് സൂചന. കേസിൽ ആരോപണ വിധേയരായ മുൻ ബാങ്ക് പ്രസിഡണ്ട് എൻ ഭാസുരാംഗൻ അദ്ദേഹത്തിന്റെ മകൻ അഖിൽ ജിത്ത് എന്നിവർ പോലീസ് കസ്‌റ്റഡിയിലാണ്. ഭാസുരാംഗൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപതിയിൽ ചികിൽസയിലാണ്.
ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിൽ ഡോക്‌ടർമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഇഡി തീരുമാനമെടുക്കുക. ഭാസുരാംഗന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും, അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിട്ടേക്കുമെന്നുമാണ് ഡോക്‌ടർമാർ ഇഡിയെ അറിയിച്ചിരിക്കുന്നത്. ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിൽ നിന്നും വരും ദിവസങ്ങളിൽ വിശദാംശങ്ങൾ ശേഖരിക്കും. അഖിൽ ജിത്തിന്റെ നിക്ഷേപം, സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകൾ കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു.
മാറനെല്ലൂരിലെ വീടും കാറും ഇഡി നിരീക്ഷണത്തിലാണ്. മാത്രമല്ല, കണ്ടല ബാങ്കിൽ നിക്ഷേപം നടത്തിയവരുടെ മൊഴിയും ഇഡി രേഖപ്പെടുത്തും. അനധികൃതമായി ജീവനക്കാർക്ക് ശമ്പളം നൽകി, മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികൾ വായ്‌പ നൽകി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണ് സഹകരണ വകുപ്പിന്റ കണ്ടെത്തൽ. 173 കോടി രൂപ നിക്ഷേപകർക്ക് നൽകാനുണ്ട്. 69 കോടി രൂപ മാത്രമാണ് വായ്‌പയിനത്തിൽ കുടിശികയായിട്ടുള്ളത്.
Most Read| ‘പലസ്‌തീനികൾ ഗാസ വിട്ടുപോകണം’; വെടിനിർത്തലിന് ഇടവേള നൽകി ഇസ്രയേൽ