ടെൽ അവീവ്: ഗാസയിൽ വെടിനിർത്തലിന് സന്നദ്ധത അറിയിച്ചു ഇസ്രയേൽ. ഗാസയിൽ ദിവസേന നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചതായി അമേരിക്ക അറിയിച്ചു. പലസ്‌തീനികൾക്ക് ഗാസ വിട്ടുപോകാനാണ് ഇളവ് അനുവദിച്ചിരിക്കുന്നത് എന്നാണ് അമേരിക്കയുടെ വിശദീകരണം. ഗാസയിലെ വടക്കൻ മേഖലയിൽ ആയിരിക്കും നാലുമണിക്കൂർ വെടിനിർത്തൽ പാലിക്കുക.
സൈനിക നടപടികൾ എപ്പോൾ നിർത്തിവെക്കുമെന്ന് ഓരോ ദിവസവും ഇസ്രയേൽ വെടിനിർത്തലിന് മൂന്ന് മണിക്കൂർ മുൻപ് അറിയിക്കുമെന്നാണ് അമേരിക്ക പറയുന്നത്. ഗാസയിലേക്ക് മാനുഷിക സഹായം ഉൾപ്പടെ എത്തിക്കുന്നതിനാണ് അയവില്ലാതെ തുടർന്നിരുന്ന യുദ്ധത്തിന് ഇപ്പോൾ നേരിയ ശമനം ഉണ്ടായതെന്നും അമേരിക്ക അറിയിച്ചു.
അതേസമയം, വെസ്‌റ്റ് ബാങ്കിൽ ഉൾപ്പടെ സൈനിക നടപടികൾ കടുപ്പിക്കുകയാണ് ഇസ്രയേൽ. ജെനിൻ നഗരത്തിൽ 18 പലസ്‌തീനികൾ കൊല്ലപ്പെട്ടു. ഗാസയ്‌ക്ക് ശേഷം യുദ്ധത്തിന്റെ രണ്ടാമത്തെ ഹോട്ട്സ്പോട്ടാണ് വെസ്‌റ്റ് ബാങ്ക്. ജെനിൻ നഗരത്തിലെ അഭയാർഥി ക്യാമ്പുകൾ ഉൾപ്പടെ ലക്ഷ്യം വെച്ചാണ് ഇസ്രയേലിന്റെ ആക്രമണം. അതിനിടെ, ഹമാസ് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സേന അറിയിച്ചു. അമ്പതോളം ഹമാസുകാരെ വധിച്ചെന്നും ഐഡിഎഫ് അവകാശപ്പെടുന്നു.
ഗാസ മുനമ്പിന്റെ ഹൃദയഭാഗത്തേക്ക് സേന പ്രവേശിച്ചതായി ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. ഹമാസിന്റെ തുരങ്കങ്ങൾ ലക്ഷ്യംവെച്ചാണ് ഇസ്രയേലിന്റെ മുന്നേറ്റം. ഗാസ സിറ്റിയിലെ അൽ ഖുദ്‌സ് ആശുപത്രി പരിസരത്ത് വെടിവെപ്പ് നടക്കുകയാണ്. അതിനിടെ, തെക്കൻ ഇസ്രയേലിലെ എയിലാറ്റ് നഗരത്തിൽ റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്‌തമായിട്ടില്ല. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 10,812 ആയി.
Most Read| ജനപ്രതിനിധികള്‍ ഉൾപ്പെട്ട കേസുകൾ; വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതികൾക്ക് നിർദ്ദേശം