ന്യൂഡെൽഹി: ജനപ്രതിനിധികള്‍ക്ക് എതിരെയുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി. കേസിൽ വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതികൾക്ക് പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്നും ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. വിചാരണ നീണ്ടുപോകുന്നത് പല കാരണങ്ങൾ കൊണ്ടാണെന്ന് വ്യക്‌തമാക്കിയ കോടതി, വിചാരണക്ക് പൊതുമാനദണ്ഡം ഉണ്ടാക്കാൻ ബുദ്ധിമുട്ടാണെന്നും അറിയിച്ചു.
ജനപ്രതിനിധികള്‍ക്ക് എതിരെയുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതികൾക്ക് പ്രത്യേക ബെഞ്ച് രൂപീകരിക്കാം. ഹൈക്കോടതി ചീഫ് ജസ്‌റ്റിസോ അല്ലെങ്കിൽ അദ്ദേഹം നിശ്‌ചയിക്കുന്ന ജഡ്‌ജിയോ ആയിരിക്കും ഈ ബെഞ്ചിന്റെ അധ്യക്ഷൻ. കേസിന്റെ ആവശ്യകത അനുസരിച്ചു തുടർച്ചയായി വിചാരണ നടത്താം. കൃത്യമായ ഇടവേളകളിൽ ഇത്തരം കേസുകൾ പരിഗണിക്കാവുന്നതാണ്. അഡ്വക്കേറ്റ് ജനറലിന്റെയും സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരുടെയും സഹായവും തേടാവുന്നതാണെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്നും ശിക്ഷിക്കപ്പെടുന്നർക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അശ്വിനി ഉപാധ്യായ് ആണ് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹരജി സമർപ്പിച്ചത്. എന്നാൽ, ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നതിൽ പിന്നീട് വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
Most Read| ഹൃദയ ഭാഗത്തേക്ക് കടന്ന് ഇസ്രയേൽ സേന; വടക്കൻ ഗാസയിൽ കൂട്ട പലായനം