തിരുവനന്തപുരം: മന്ത്രിമാരായി കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്‌ജമാക്കിയ പ്രത്യേക വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം പ്രതിജ്‌ഞയെടുത്ത് രാമചന്ദ്രൻ കടന്നപ്പള്ളി അധികാരമേറ്റപ്പോൾ, ദൈവനാമത്തിൽ ആയിരുന്നു കെബി ഗണേഷ് കുമാർ സത്യപ്രതിജ്‌ഞ ചെയ്‌തത്.
പുതിയ മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിച്ചു ഗവർണറുടെ അംഗീകാരത്തിനായി അയക്കും. രണ്ടു മന്ത്രിമാരുടെയും വകുപ്പുകളിൽ മാറ്റമുണ്ടാകാനിടയില്ല. ആന്റണി രാജു കൈകാര്യം ചെയ്‌തിരുന്ന ഗതാഗത വകുപ്പാണ് ഗണേഷിന് ലഭിക്കുക. തുറമുഖ-പുരാവസ്‌തു വകുപ്പ് മന്ത്രിയായാണ് വീണ്ടും രാമചന്ദ്രൻ കടന്നപ്പള്ളി രണ്ടാം പിണറായി സർക്കാരിൽ എത്തുന്നത്.
അതേസമയം, ചില മന്ത്രിമാരുടെ വകുപ്പുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. സത്യപ്രതിജ്‌ഞാ ചടങ്ങിൽ മന്ത്രിമാരും, എംഎൽഎമാരും, എംപിമാരും, രാഷ്‌ട്രീയ നേതാക്കളും, വിവിധ മേഖലകളിലെ പ്രധാന വ്യക്‌തികളും പങ്കെടുത്തു. അതേസമയം, പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. അതിനിടെ, ശക്‌തമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടെ, മുഖ്യമന്ത്രിയും ഗവർണറും ചടങ്ങിനിടെ അടുത്തടുത്ത സീറ്റിലിരുന്നിട്ടും പരസ്‌പര സൗഹൃദം പങ്കിട്ടില്ല.
Most Read| വാതരോഗങ്ങൾക്ക് സമഗ്ര ചികിൽസ; സർക്കാർ മേഖലയിൽ ആദ്യമായി റ്റ്യുമറ്റോളജി വിഭാഗം വരുന്നു