തിരുവനന്തപുരം: എല്ലാതരം വാത രോഗങ്ങൾക്കും സമഗ്ര ചികിൽസ ഉറപ്പ് നൽകാൻ സർക്കാർ മേഖലയിൽ ആദ്യമായി റ്റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാജോർജ്. സംസ്‌ഥാനത്ത് ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് പുതിയ വിഭാഗം ആരംഭിക്കുന്നത്. ഇതിനായി മെഡിക്കൽ കോളേജുകളിൽ ഓരോ അസി.പ്രൊഫസർമാരുടെ തസ്‌തിക സൃഷ്‌ടിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എത്രയും വേഗം നിയമനം നടത്തി റ്റ്യുമറ്റോളജി വിഭാഗം യാഥാർഥ്യമാക്കാനാണ് ലക്ഷ്യം. വാതരോഗ സംബന്ധമായ അസുഖങ്ങൾക്കും ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കുന്നതുമായ അസുഖങ്ങൾക്കും അത്യാധുനിക ശാസ്‌ത്രീയ ചികിൽസ ഉറപ്പാക്കുകയാണ് ലക്ഷ്യം. റ്റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതോടെ ഭാവിയിൽ ഡിഎം റ്റ്യുമറ്റോളജി കോഴ്‌സ് ആരംഭിക്കാനും ഈ രംഗത്ത് കൂടുതൽ വിദഗ്‌ധരെ സൃഷ്‌ടിക്കാനും സാധിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
മനുഷ്യ ശരീരത്തിലെ ഹൃദയം, രക്‌തക്കുഴൽ, സന്ധികൾ, പേശികൾ, അസ്‌ഥികൾ, ലിഗ്‌മെന്റുകൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ ചികിൽസയ്‌ക്കുള്ള ഒരു മെഡിക്കൽ ശാസ്‌ത്ര ശാഖയാണ് റ്റ്യുമറ്റോളജി. ആമവാതം, സന്ധിവാതം, ല്യൂപസ്, രക്‌തവാതം, ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന അസുഖങ്ങൾ എന്നിവയാണ് അവയിൽ പ്രധാനം.
ഇവയ്‌ക്ക് ശാസ്‌ത്രീയമായ ചികിൽസ ഉറപ്പ് വരുത്തിയില്ലെങ്കിൽ സങ്കീർണമാകാൻ സാധ്യതയുണ്ട്. നിലവിൽ മെഡിക്കൽ കോളേജുകളിൽ റ്റ്യുമറ്റോളജി ക്ളിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മെഡിസിൻ വിഭാഗത്തിലെ ഡോക്‌ടർമാരാണ് ചികിൽസിക്കുന്നത്. പുതുതായി റ്റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതോടെ റ്റ്യുമറ്റോളജി സ്‌പെഷ്യലിസ്‌റ്റിന്റെ സേവനവും കൂടുതൽ സംവിധാനങ്ങളും ലഭ്യമാകും.
Most Read| യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; ട്രംപിന് മെയ്ൻ സംസ്‌ഥാനത്ത് മൽസരിക്കാനും വിലക്ക്