തിരുവനന്തപുരം: മന്ത്രിയായി സ്‌ഥാനമേൽക്കുന്ന കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ഗണേഷ് കുമാറിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നൽകണമെന്ന് കേരള കോൺഗ്രസ് (ബി) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തൽക്കാലം വകുപ്പ് കൈമാറില്ലെന്നാണ് തീരുമാനം.
ആന്റണി രാജു കൈകാര്യം ചെയ്‌തിരുന്ന ഗതാഗത വകുപ്പാണ് ഗണേഷിന് ലഭിക്കുക. തുറമുഖ-പുരാവസ്‌തു വകുപ്പ് മന്ത്രിയായാണ് വീണ്ടും കടന്നപ്പള്ളി രാമചന്ദ്രൻ രണ്ടാം പിണറായി മന്ത്രിസഭയിൽ എത്തുന്നത്. ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫീസ് കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവർകോവിൽ ഉപയോഗിച്ചത് ഗണേഷിനും നൽകും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ഓഫീസ് തന്നെയാണ് കടന്നപ്പള്ളിക്ക് കിട്ടുക.
കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്‌ജമാക്കിയ പ്രത്യേക പന്തലിൽ വൈകിട്ട് നാലിനാണ് ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ഔദ്യോഗിക വസതി വേണ്ടെന്ന് ഗണേഷ് കുമാർ അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കും.
അതിനിടെ, തൃശൂർ പൂരം പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചിട്ടുണ്ട്. ദേവസ്വം പ്രതിനിധികളുമായടക്കം വിഷയം ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഇന്ന് വൈകിട്ട് ഏഴരക്ക് ഓൺലൈനായാണ് യോഗം ചേരുക. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. തൃശൂർ പൂരം എക്‌സിബിഷൻ ഗ്രൗണ്ടിന് തറവാടക ഉയർത്തിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി രാഷ്‌ട്രീയ പോരിലേക്ക് മാറുന്നതിനിടേയാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
Most Read| ‘ഭാരത് അരി’ പൊതുവിപണിയിൽ ഇറക്കാൻ കേന്ദ്രം; പ്രഖ്യാപനം ഉടൻ