ന്യൂഡെൽഹി: ഭാരത് ആട്ട, ഭാരത് ദാൽ എന്നിവക്ക് പിന്നാലെ ‘ഭാരത് അരി’ പൊതുവിപണിയിൽ ഇറക്കാൻ കേന്ദ്രം. എഫ്‌സിഐ (ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ) വഴി ശേഖരിക്കുന്ന അരി കുറഞ്ഞ വിലയ്‌ക്ക് വിപണിയിൽ ലഭ്യമാക്കാനാണ് കേന്ദ്ര നീക്കം. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരത് റൈസ് ബ്രാൻഡിലുള്ള അരി വിപണിയിലെത്തിക്കാനാണ് ആലോചന.
അവശ്യ വസ്‌തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടിയായാണ് തീരുമാനമെന്നാണ് റിപ്പോർട്. 25 രൂപക്കോ 29 രൂപക്കോ അരി ജനങ്ങളിൽ എത്തിക്കും. നിലവിൽ ഭാരത് ആട്ട 27.50 രൂപക്കും ഭാരത് പരിപ്പ് 60 രൂപക്കും കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്നുണ്ട്. ഇതേ മാതൃകയിലാകും ഭാരത് അരിയും ലഭ്യമാക്കുക. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ വഴിയായിരിക്കും വിതരണം.
അരിയുടെ ശരാശരി ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 43.3 എത്തിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. മുൻവർഷത്തേക്കാൾ 14.1 ശതമാനമാണ് അരിക്ക് വില വർധിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിലക്കയറ്റം, തൊഴിലില്ലായ്‌മ ഉൾപ്പടെയുള്ള വിഷയങ്ങൾ മുഖ്യ പ്രചാരണ വിഷയമാക്കാൻ പ്രതിപക്ഷം നീങ്ങുന്നതിനിടെയാണ് അതിനെ മറികടക്കാനുള്ള വഴിയായി, ഭാരത് അരി പ്രഖ്യാപനത്തിലൂടെ കേന്ദ്രം നടത്തുന്നത്.
Most Read| ‘ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് മാർഗരേഖ പുറത്തിറക്കണം’; ഹരജിയിൽ ഭേദഗതി വരുത്തി സർക്കാർ