തിരുവനന്തപുരം: സംസ്‌ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ കാലതാമസം വരുത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഭേദഗതി വരുത്തി. ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നതിന് മാർഗരേഖ പുറത്തിറക്കണമെന്ന് ഭേദഗതി ചെയ്‌ത ഹരജിയിൽ സംസ്‌ഥാനം ആവശ്യപ്പെട്ടു.
ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നതിന് സമയക്രമം നിശ്‌ചയിക്കണം, ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്‌ച പറ്റിയെന്ന് വിധിക്കണം തുടങ്ങിയവയാണ് സംസ്‌ഥാനത്തിന്റെ ആവശ്യം. ഗവർണറുടെ പരിഗണനയിലുള്ള ബില്ലുകളിൽ അടിയന്തിരമായി തീരുമാനമെടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ തീരുമാനം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ചാണ് ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകിയത്. ബില്ലുകളിൽ അനന്തമായി തീരുമാനം നീട്ടാൻ ആകില്ലെന്നാണ് സർക്കാർ നിലപാട്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാന്നെന്നാണ് സർക്കാർ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്.
ഭരണഘടനയുടെ 200ആം അനുച്ഛേദ പ്രകാരമാണ് നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ ഒപ്പിടേണ്ടത്. ബില്ലുകളിൽ സംശയം ഉണ്ടെങ്കിൽ അതാത് വകുപ്പ് മന്ത്രിമാരെ വിളിച്ചു വരുത്തി ഗവർണർ വിശദീകരണം തേടണം. അതുമല്ലെങ്കിൽ രാഷ്‌ട്രപതിക്ക് അയക്കണം. എന്നാൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതൊന്നും ചെയ്‌തിട്ടില്ലെന്നാണ് സർക്കാർ വാദിക്കുന്നത്. പ്രധാനപ്പെട്ട ബില്ലുകളിൽ ഒപ്പിടാത്തത് കൊണ്ട് സംസ്‌ഥാനത്ത് ഭരണപ്രതിസന്ധിയും ഉണ്ടാകുന്നുണ്ട്.
മാത്രമല്ല, ഭരണഘടനയെ പോലും ഗവർണർ മാനിക്കുന്നില്ലായെന്ന ആക്ഷേപവും സർക്കാരിനുണ്ട്. ലോകായുക്‌ത, സർവകലാശാല നിയമഭേദഗതി ബില്ലുകൾ തുടങ്ങിയവയാണ് ഗവർണർ ഒപ്പിടാതെ പിടിച്ചുവെച്ചത്. ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎൽഎ ടിപി രാധാകൃഷ്‌ണനുമാണ് ഹർജിക്കാർ. ഗവർണർ, രാജ്ഭവൻ അഡീഷണൽ ചീഫ് സെക്രട്ടറി, കേന്ദ്ര സർക്കാർ എന്നിവരാണ് എതിർകക്ഷികൾ.
Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം