കൊച്ചി: കള്ളവോട്ടിന് ആഹ്വാനം ചെയ്‌തുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരനെതിരെ രജിസ്‌റ്റർ ചെയ്‌ത കേസിലെ തുടർ നടപടികൾ നിർത്തിവെച്ച് ഹൈക്കോടതി. കാസർഗോഡ് ബേക്കൽ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിലെ നടപടികളാണ് കോടതി റദ്ദാക്കിയിരിക്കുന്നത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ സ്‌ഥാനാർഥിയായി മൽസരിക്കവെ മരിച്ചുപോയ ആളുകളുടെയും വിദേശത്തുള്ളവരുടെയും പേരിൽ കള്ളവോട്ട് ചെയ്യാൻ സുധാകരൻ എംപി ആഹ്വാനം ചെയ്‌തു എന്നായിരുന്നു കേസ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ യോഗത്തിൽ കെ സുധാകരൻ കള്ളവോട്ട് ചെയ്യാൻ നിർദ്ദേശം നൽകിയെന്ന് ആരോപിച്ച് എതിർ സ്‌ഥാനാർഥി കെ കുഞ്ഞിരാമൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.
സിപിഎമ്മുകാർ എല്ലായിടത്തും കള്ളവോട്ട് ചെയ്യുന്നത് പോലെ ഉദുമ പിടിക്കാൻ യുഡിഎഫ് പ്രവർത്തകരും ആ മാർഗം തന്നെ സ്വീകരിക്കണമെന്നും മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ വോട്ട് ചെയ്യണമെന്നും സുധാകരൻ തന്റെ പ്രസംഗത്തിൽ പറഞ്ഞുവെന്നാണ് ആരോപണം. 2016 മെയ് 16നാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്.
അന്വേഷണം പൂർത്തിയാക്കി ഹോസ്‌ദുർഗ് കോടതിയിൽ അന്തിമ റിപ്പോർട് സമർപ്പിച്ചിരുന്നു. വസ്‌തുതകൾ പരിശോധിച്ചാൽ കുറ്റം ചെയ്‌തതിന് തെളിവില്ലെന്നും പ്രോസിക്യൂഷൻ നടപടിയിൽ വീഴ്‌ചയുണ്ടെന്നും ചൂണ്ടിക്കാട്ടിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് സുധാകരനെതിരായ തുടർനടപടികൾ റദ്ദാക്കാൻ കോടതി ഉത്തരവിട്ടത്.
Also Read: സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് എതിരായ കേസുകൾ റദ്ദാക്കാൻ തമിഴ്‌നാട്