ന്യൂഡെല്‍ഹി: കേന്ദ്രസക്കാരും കര്‍ഷക യൂണിയന്‍ നേതാക്കളും തമ്മില്‍ ഇന്ന് നടന്ന ചര്‍ച്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കര്‍ഷകരോട് പറഞ്ഞു. അതേസമയം താങ്ങുവിലയില്‍ ചര്‍ച്ച തുടങ്ങാമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി.
കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താം വട്ട ചര്‍ച്ചയാണ് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ഇന്ന് നടന്നത്. കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് പ്രക്ഷോഭകരെ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്ന് കര്‍ഷകര്‍ വ്യക്‌തമാക്കി. കര്‍ഷക നേതാക്കള്‍ക്കെതിരെ എന്‍ഐഎ നോട്ടിസ് നല്‍കിയത് കേന്ദ്ര കൃഷി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കര്‍ഷകരെ ആക്രമിക്കാന്‍ ബിജെപി ആഹ്വാനം നല്‍കിയെന്ന പ്രചാരണങ്ങളും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടി.
അതേസമയം കര്‍ഷകരുടെ ട്രാക്‌ടര്‍ റാലി തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. ഇക്കാര്യത്തില്‍ തീരുമാനം പോലീസിന്റേത് മാത്രമാണെന്നും കോടതി ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കിയതോടെ കേന്ദ്ര സര്‍ക്കാര്‍ ഹരജി പിന്‍വലിക്കുകയായിരുന്നു. റിപ്പബ്ളിക്ക് ദിനത്തില്‍ നടത്തുന്ന റാലി സമാധാനപരം ആയിരിക്കുമെന്ന് നേരത്തെ തന്നെ കര്‍ഷകര്‍ അറിയിച്ചിരുന്നു.
Read also: ടിആർപി അഴിമതി; ബാർക് മുൻ സിഇഒ പാർത്തോ ദാസ് ഗുപ്‌തക്ക് ജാമ്യമില്ല