മുംബൈ: ടിആർപി അഴിമതിക്കേസിൽ ബാർക് മുൻ സിഇഒ പാർത്തോദാസ് ഗുപ്‌തക്ക് ജാമ്യം നിഷേധിച്ച് സെക്ഷൻസ് കോടതി. 2019 ഡിസംബർ 24നാണ് ഗുപ്‌ത അറസ്‌റ്റിലാകുന്നത്. റിപ്പബ്ളിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നതിനു പിന്നാലെ പാർത്തോദാസ് നെഞ്ചുവേദന കാരണം ആശുപത്രിയിലായിരുന്നു.
പാർത്തോ ദാസ് തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് അന്യായമായി അർണബിന്റെ ചാനലിനെ സഹായിക്കുകയും അവരുടെ ടെലിവിഷൻ റേറ്റിംഗ് ഉയർത്തുകയും ചെയ്‌തു എന്നാണ് പ്രോസിക്യൂഷൻ കേസ്. ഇതിന് പ്രതിഫലമായി വൻ തുക കൈപ്പറ്റിയെന്നും മുംബൈ പോലീസ് പറയുന്നു.
ജനുവരി 4ന് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പാർത്തോദാസ് സെക്ഷൻ കോടതിയിൽ ജാമ്യത്തിനായി അപേക്ഷിച്ചത്. എന്നാൽ കോടതിയിൽ പോലീസ് ജാമ്യാപേക്ഷയെ ശക്‌തമായി എതിർത്തു.
അർണബും പാർത്തോദാസും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റും പോലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രതിക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും ജാമ്യം കൊടുത്താൽ കേസ് അട്ടിമറിക്കുമെന്നും പോലീസ് വാദിച്ചു. തുടർന്നാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇതിനെ തുടർന്ന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പാർത്തോദാസ് ഗുപ്‌തയുടെ അഭിഭാഷകൻ പറഞ്ഞു.
Read also: അധികാരഭ്രമം തലക്കു പിടിച്ച പ്രതിപക്ഷത്തിന് സമനില തെറ്റി; തോമസ് ഐസക്ക്