ടൊറന്റോ: കോവിഡ് പ്രതിരോധ മരുന്നായ ആസ്ട്രസെനക വാക്‌സിന്‍ ഉപയോഗിക്കുന്നത് കാനഡ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നാണ് വിശദീകരണം. ഇതേ തുടര്‍ന്ന് 55 വയസിന് താഴെയുള്ളവര്‍ക്ക് ആസ്ട്രസെനക വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തി. രോഗപ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച ദേശീയ ഉപദേശക സമിതിയാണ് ഇതു സംബന്ധിച്ച ശുപാര്‍ശ നൽകിയത്.
55 വയസിന് താഴെയുള്ളവരില്‍ ഓക്‌സ്‌ഫോർഡ്-അസ്ട്രസെനക വാക്‌സിന്റെ പ്രയോജനത്തെക്കുറിച്ച് കാര്യമായ അനിശ്‌ചിതത്വം നിലനില്‍ക്കുന്നതായാണ് ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ഡോ. ഷെല്ലി ഡീക്‌സ് പറയുന്നത്. ഇതോടെ കനേഡിയന്‍ പ്രവിശ്യകള്‍ ഈ വാക്‌സിനെടുക്കുന്നത് നിര്‍ത്തിവച്ചതായി പ്രഖ്യാപിക്കുകയും ചെയ്‌തു.
യൂറോപ്പില്‍ നിന്നുള്ള പുതിയ പഠനങ്ങളനുസരിച്ചാണ് തീരുമാനമെന്നാണ് ദേശീയ ഉപദേശക സമിതിയുടെ വിശദീകരണം. രക്‌തം കട്ടപിടിക്കാനുള്ള സാധ്യത ഈ മരുന്ന് കുറക്കുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ചാല്‍ രക്‌തം കട്ടപിടിക്കാനുള്ള സാധ്യത 100,000ല്‍ ഒന്നായിരിക്കുമെന്ന് സൂചിപ്പിക്കുന്നു, മുമ്പ് കണക്കാക്കിയിരുന്ന ഒരു ദശലക്ഷത്തിലധികം അപകട സാധ്യതയേക്കാള്‍ വളരെ കൂടുതലാണ് ഇത്.
എന്നാൽ ലോകാരോഗ്യ സംഘടന ഈ വാദങ്ങളെ പൂർണമായും തള്ളുകയാണ് ചെയ്‌തത്. മരുന്നിന് മാരകമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നാണ് യുഎന്‍ നിലപാട്. യൂറോപ്യന്‍ യൂണിയനിലെ ചില രാജ്യങ്ങള്‍ നേരത്തെ ഓക്‌സ്‌ഫോർഡ്-അസ്ട്രസെനക വാക്‌സിന്‍ നിരോധിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
Read Also: മ്യാൻമർ അഭയാർഥികൾക്ക് വിലക്ക്; ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ