ന്യൂഡെൽഹി: ഖലിസ്‌ഥാൻ വിഷയത്തിൽ കാനഡക്കെതിരെ അടുത്ത നീക്കവുമായി ഇന്ത്യ. ഇവിടെയുള്ള നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്‌ക്കാൻ കാനഡക്ക് ഇന്ത്യ നിർദ്ദേശം നൽകി. കനേഡിയൻ നയതന്ത്രജ്‌ഞർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നിർദ്ദേശം.
കാനഡയിലുള്ള ഇന്ത്യൻ നയതന്ത്രജ്‌ഞരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്രജ്‌ഞരുടെ എണ്ണമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കനേഡിയൻ പൗരൻമാർക്ക് ഇന്ത്യൻ വിസ നൽകുന്നത് നിർത്തിവെച്ചു മണിക്കൂറുകൾക്കുള്ളിലാണ് പുതിയ നീക്കം. ‘ഇന്ത്യക്ക് കാനഡയിൽ ഉള്ളതിനേക്കാൾ ഏറെയാണ് ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര സാന്നിധ്യം. അതിനാൽ എണ്ണം കുറയ്‌ക്കേണ്ടതുണ്ട്’- വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്‌ചി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
‘നയതന്ത്രജ്‌ഞരുടെ എണ്ണത്തിൽ തുല്യത വേണമെന്ന് ഞങ്ങൾ കനേഡിയൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അവരുടെ എണ്ണം കാനഡയിൽ ഞങ്ങളെക്കാൾ വളരെ കൂടുതലാണ്. എണ്ണം കുറയ്‌ക്കാൻ അവർ തയ്യാറാകുമെന്ന് കരുതുന്നു’- ബാഗ്‌ചി പറഞ്ഞു. ആഭ്യന്തര കാര്യങ്ങളിലുള്ള കനേഡിയൻ നയതന്ത്ര ഇടപെടലും ഒരു ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡ പൗരൻമാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചിരുന്നു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ നൽകില്ലെന്ന് വിസ അനുവദിക്കുന്ന അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷനൽ അവരുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ഇത് പിന്നീട് സ്‌ഥിരീകരിക്കുക ആയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെയാണ് ഇന്ത്യയുടെ നടപടി. കനേഡിയയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണി ഉള്ളതിനാലാണ് വിസ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതെന്നും അരിന്ദം ബാഗ്‌ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാക്കിയ ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഇടയിലാണ് ഇന്ത്യ നടപടി കടുപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെയാണ് ഇപ്പോഴത്തെ നീക്കമുണ്ടായത്.
Most Read| ‘പാലും റൊട്ടിയും വാങ്ങാൻ കാശില്ല, സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല; കെ സുധാകരൻ