ന്യൂഡെൽഹി: എസ്എസ്എൽസി, പ്ളസ് ടു, സിബിഎസ്ഇ വിദ്യാർഥികൾക്ക് ബോർഡ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച് പുനർവിചിന്തനം നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനോട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്ന പശ്‌ചാത്തലത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളും അവരുടെ മാതാപിതാക്കളും കടുത്ത ആശങ്കയിൽ ആണെന്ന് പ്രിയങ്ക പറഞ്ഞു. ഭർത്താവ് റോബർട്ട് വദ്ര കോവിഡ് പോസിറ്റീവ് ആയതിന് ശേഷം ഡെൽഹിയിലെ വസതിയിൽ ക്വാറന്റെയ്നിൽ കഴിയുകയാണ് പ്രിയങ്ക ഇപ്പോൾ.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നത് പ്രായോഗികമായി അസാധ്യമാണ്. വിദ്യാർഥികൾ മാത്രമല്ല, അവരുടെ അധ്യാപകർ, ഇൻവിജിലേറ്റർമാർ, കുടുംബാംഗങ്ങൾ എന്നിവരും കൂടിയാണ് അപകടത്തിൽ ആവുന്നത്. പൊതു സ്‌ഥലങ്ങളിൽ വലിയ തോതിൽ ആളുകൾ ഒത്തുചേരുന്നതിനെ സംസ്‌ഥാനങ്ങൾ തടയുന്നു. എന്നാൽ ഇക്കാര്യം ചെയ്യാൻ കുട്ടികളെ നിർബന്ധിക്കുമ്പോൾ നമുക്ക് എന്ത് ധാർമ്മിക അടിത്തറയാണ് ഉള്ളത്?,”- വിദ്യാഭ്യാസ മന്ത്രിക്ക് എഴുതിയ കത്തിൽ പ്രിയങ്ക ചോദിച്ചു.
നിലവിലെ സാഹചര്യം മനസിലാക്കാതെ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കുകയും ഇതിലൂടെ ഏതെങ്കിലും ഒരു പരീക്ഷാ കേന്ദ്രം ഹോട്ട് സ്‌പോട്ട് ആകുകയും ചെയ്‌താൽ അതിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനും സിബിഎസ്ഇ ബോർഡിനും ആയിരിക്കുമെന്നും പ്രിയങ്ക കത്തിൽ പറഞ്ഞു.
Also Read: മത കേന്ദ്രങ്ങളിൽ അഞ്ചിലധികം ആളുകൾ ഒത്തുകൂടരുത്; യുപി സർക്കാർ