ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയത്തിൽ നിലവിലെ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കാൻ സിപിഎം. അസാധാരണ സാഹചര്യവും വിജയസാധ്യതയും കണക്കിലെടുത്ത് മാത്രമാകും നടപടി. അതേസമയം, രണ്ടുതവണ മൽസരിച്ചവരോ വിജയിച്ചവരോ മാറി നിൽക്കണമെന്ന വ്യവസ്‌ഥയിൽ മാറ്റമൊന്നും ഉണ്ടാകില്ല.
ശനിയാഴ്‌ച നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളം ഉൾപ്പടെ അഞ്ച് സംസ്‌ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകൾക്കുള്ള ചർച്ച തുടങ്ങിയിരുന്നു. സഖ്യങ്ങളെ കുറിച്ച് ധാരണ ആയതിനാൽ ഒരുക്കങ്ങളും രാഷ്‌ട്രീയ സാഹചര്യവുമാണ് കമ്മിറ്റി വിലയിരുത്തിയത്. പ്രചാരണത്തിൽ കർഷക പ്രക്ഷോഭം മുഖ്യവിഷയമായി ഉയർത്തിക്കാട്ടാനും ധാരണയായി.
സ്‌ഥാനാർഥി നിർണയത്തിൽ എന്തെങ്കിലും പുതിയ മാനദണ്ഡം കൊണ്ടുവരുന്ന കാര്യം പരിഗണനയിൽ ഇല്ല. എന്നാൽ, അപൂർവ സാഹചര്യം വിലയിരുത്തി സംസ്‌ഥാന ഘടകങ്ങൾ തീരുമാനം എടുത്താൽ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ഉണ്ടാകും.
ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ, ക്രിമിനൽ പശ്‌ചാത്തലം ഉള്ളവർ, അഴിമതി കേസുകളിൽ പ്രതി ചേർക്കപ്പെട്ടവർ, ലൈംഗിക പീഡനം പോലെയുള്ള ഗുരുതര ആരോപണം നേരിട്ടവർ എന്നിവരെ സ്‌ഥാനാർഥികളായി പരിഗണിക്കേണ്ടതില്ലെന്ന് പാർട്ടിയുടെ അലിഖിത മാർഗരേഖയിൽ പറയുന്നു. ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്താൻ സംസ്‌ഥാന ഘടകങ്ങളോട് പാർട്ടി നിർദ്ദേശിക്കും. കേന്ദ്ര കമ്മിറ്റി ഇന്ന് സമാപിക്കും.
Also Read: കർഷക സമരം നേരിടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്; കേന്ദ്ര നീക്കം