ന്യൂഡെൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരം രണ്ട് മാസം പിന്നിട്ട സാഹചര്യത്തിൽ നിലപാടുകൾ കടുപ്പിച്ച് കേന്ദ്രസർക്കാർ. കർഷക സമരത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി) കേന്ദ്രം ചുമതലപ്പെടുത്തി. റിപ്പബ്‌ളിക് ദിനത്തിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസ് കർഷക നേതാക്കൾക്കെതിരെ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിന്റെ അടിസ്‌ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
പ്രതിഷേധത്തിനായി കർഷകരെ അണിനിരത്തുന്നതിനും സംഘടിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ഫണ്ടിന്റെ ഉറവിടത്തെ കുറിച്ചാണ് ഇഡി അന്വേഷിക്കുക. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് അന്വേഷണം നടക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേന്ദ്രത്തിനെതിരെ നടക്കുന്ന സമരത്തെ സഹായിക്കാൻ ഡെൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഹവാല ഇടപാടുകൾ നടക്കുന്നതായും പ്രതിഷേധകർക്ക് വിദേശത്ത് നിന്ന് സാമ്പത്തിക സഹായം എത്തുന്നതായും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, സമരകേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത് തടയാനുള്ള നടപടിയും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിംഘു, തിക്രി അതിർത്തികളിലെ ഇന്റർനെറ്റ് സേവനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഞായറാഴ്‌ച റദ്ദാക്കി. ഹരിയാനയിലെ 17 ജില്ലകളിലും ഇന്റർനെറ്റ് വിലക്ക് നീട്ടി. പൊതുസുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വാദിക്കുന്നുണ്ടെങ്കിലും ഇതിന് പിന്നിലെ ഗൂഢലക്ഷ്യം വ്യക്‌തമാണ്.
ട്രാക്‌ടർ റാലി സംഘർഷത്തെ തുടർന്ന് ഡെൽഹി പോലീസും കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇതുവരെ 84 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇതിനിടയിലും കർഷകരുമായി ചർച്ചക്ക് തയാറാണെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിക്കുകയും ചെയ്‌തു.
Also Read: ട്രാക്‌ടർ റാലി; 84 പേര്‍ അറസ്‌റ്റില്‍, രജിസ്‌റ്റർ ചെയ്‌തത് 38 കേസുകള്‍