ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്‌ഥാനത്ത് നടന്ന ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസ് രജിസ്‌റ്റർ ചെയ്‌തത് 38 കേസുകൾ. 84 പേരെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്‌റ്റ് ചെയ്‌തതായി മുതിർന്ന ഉദ്യോഗസ്‌ഥൻ വ്യക്‌തമാക്കി.
പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ 13ലധികം കർഷക നേതാക്കൾക്കും പ്രവർത്തകർക്കും പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടിക്കായത്ത്, സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ്, മേധ പട്കർ ഉൾപ്പടെ ഉള്ളവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസ് വ്യാഴാഴ്‌ച വരെ 22 എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു.
കർഷകർ റിപ്പബ്ളിക് ദിനത്തിൽ പ്രഖ്യാപിച്ച ട്രാക്‌ടർ റാലി ചിലയിടങ്ങളിൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ആയിരുന്നു. ഇതിൽ 400ഓളം പോലീസ് ഉദ്യോഗസ്‌ഥർക്ക് പരിക്കേൽക്കുകയും 30 പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിരുന്നു. മാത്രവുമല്ല നിരവധി കർഷകർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു.
അതിനിടെ കർഷക പ്രക്ഷോഭത്തിന് പിന്നാലെ നൂറിലധികം സമരക്കാരെ കാണാതായതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ട്രാക്‌ടർ പരേഡിനായി ഡെൽഹിയിലെത്തിയ കർഷകരെയാണ് കാണാതായതെന്ന് സന്നദ്ധ സംഘടനയായ പഞ്ചാബ് ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേഷൻ അറിയിച്ചിരുന്നു.
അന്നദാതാക്കളായ കർഷകർക്ക് നേരെ രാജ്യത്ത് നടന്ന അതിക്രമത്തിൽ പ്രതിഷേധം അറിയിച്ചു നിരവധി പേർ രംഗത്ത് എത്തിയിരുന്നു. കർഷക നേതാക്കൾക്ക് നേരെ യുഎപിഎ ചുമത്തിയതിലും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിലും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Read Also: ചെങ്കോട്ടയിലെ സംഘർഷത്തിന് ശേഷം നൂറുകണക്കിന് കർഷകരെ കാണാനില്ലെന്ന് പരാതി