ന്യൂഡെല്‍ഹി: ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദുവിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടതായി റിപ്പോര്‍ട്. പതിനാല് ദിവസത്തേക്കാണ് ദീപ് സിദ്ദുവിനെ കസ്‌റ്റഡിയിൽ വിട്ടതെന്നാണ് ഹിന്ദുസ്‌ഥാന്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട് വ്യക്‌തമാക്കുന്നത്.
ഡെല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെൽ ഫെബ്രുവരി 9നാണ് ദീപ് സിദ്ദുവിനെ അറസ്‌റ്റ് ചെയ്‌തത്. റിപ്പബ്ളിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ ദീപ് സിദ്ദുവും പോലീസിന്റെ പ്രതിപ്പട്ടികയിൽ ഉള്‍പ്പെട്ടിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ ഏതാണ്ട് 13 ദിവസത്തോളം ഇയാള്‍ ഒളിവിൽ പോയിരുന്നു.
തുടർന്ന് പോലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കൂടാതെ ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം ചെങ്കോട്ടയില്‍ റിപബ്ളിക് ദിനത്തില്‍ അരങ്ങേറിയ അക്രമ സംഭവങ്ങൾക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍ നേരത്തെ പറഞ്ഞിരുന്നു. ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആള്‍ക്കാരാണ് ചെങ്കോട്ടയിലേക്ക് കടന്നതെന്നും പതാക ഉയര്‍ത്തിയതെന്നും കർഷർ ആരോപിച്ചു. മാത്രവുമല്ല ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നും കര്‍ഷകര്‍ ആരോപണം ഉന്നയിച്ചിരുന്നു.
എന്നാൽ കര്‍ഷകര്‍ക്കെതിരെ കേസെടുത്ത പോലീസ് ഏറെ വൈകിയാണ് സിദ്ദുവിനെതിരെ കേസെടുത്തത്. ഗുണ്ടാ നേതാവ് ലക്കാ സാധനേയും പോലീസ് സംഭവത്തിൽ പ്രതിചേര്‍ത്തിരുന്നു.
Read Also: ബംഗളൂരു ലഹരിക്കടത്ത് കേസ്; ബിനീഷ് കോടിയേരിയെ പ്രതി ചേർക്കാതെ കുറ്റപത്രം