മേലാറ്റൂർ: വാനിൽ ഒളിപ്പിച്ച് കടത്തിയ ആറേകാൽ കിലോ കഞ്ചാവുമായി മൂന്നുപേരെ മേലാറ്റൂർ പോലീസും ജില്ലാ ആന്റി നാർകോട്ടിക്‌സ് സ്‌ക്വാഡും പിടികൂടി. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി പൂഴികുത്ത് അബ്‌ദുൽ ലത്തീഫ് (46), മഞ്ചേരി പുൽപ്പറ്റ വലിയകാവ് മുസ്‌തഫ എന്ന കുഞ്ഞുമണി (42), നറുകാര ഉച്ചപ്പള്ളി മൊയ്‌തീൻകുട്ടി (47) എന്നിവരാണ് മേലാറ്റൂർ റെയിൽവേ ഗേറ്റ് പരിസരത്ത് നിന്നും പിടിയിലായത്.
വൻ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പോലീസ് സംഘം അറിയിച്ചു. മഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും സ്‌കൂളുകൾ, കോളേജുകൾ, ബസ് സ്‌റ്റാൻഡുകൾ കേന്ദ്രീകരിച്ചും മേലാറ്റൂർ പരിസരങ്ങളിലും വിതരണത്തിനായി കൊണ്ടുവന്നതാണ് പിടികൂടിയ കഞ്ചാവ്. രഹസ്യ അറയുള്ള ഒമ്‌നി വാനും പിടിച്ചെടുത്തിട്ടുണ്ട്.
ഇതേ സംഘത്തിൽപ്പെട്ട മൂന്നുപേരെ രണ്ടുദിവസം മുൻപ് 5 കിലോ കഞ്ചാവുമായി കൊണ്ടോട്ടിയിൽ നിന്ന് പിടികൂടിയിരുന്നു. പിടിയിലായ ലത്തീഫിന് ആന്ധ്രയിലെ വിശാഖപട്ടണം, കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷൻ, കോഴിക്കോട് എക്‌സൈസ് എന്നിവിടങ്ങളിലായി കഞ്ചാവ് കേസുകളുണ്ട്. ജില്ലാ പോലീസ് മേധാവി യു കരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പിപി ഷംസിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്.
ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ടി ശ്രീകുമാർ, പി സഞ്‌ജീവ്, എൻടി കൃഷ്‌ണകുമാർ, എം മനോജ്‌കുമാർ എന്നിവർക്ക് പുറമെ മേലാറ്റൂർ സ്‌റ്റേഷൻ എസ്‌ഐ കെസി മത്തായി, എഎസ്ഐ അഷ്‌റഫ് അലി, സിപിഒമാരായ രജീഷ്, നിതിൻ ആന്റണി, ഷമീർ, ഷൈജു, സിന്ധു, ഹോംഗാർഡ് ജോൺ, സൈബർ സെൽ ഉദ്യോഗസ്‌ഥരായ പ്രഷോബ്, ഷാഫി, ബിജു, വൈശാഖ്, താഹിർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Read also: പിടിവിടാതെ കോവിഡ്; കൊച്ചിയിൽ 15കാരന് കാഴ്‌ച ഭാഗികമായി നഷ്‌ടപ്പെട്ടു