കൊച്ചി: കോവിഡ് മുക്‌തി നേടിയതിന് ശേഷം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരുടെ എണ്ണം വർധിക്കുന്നു. പെരുമ്പാവൂർ സ്വദേശിയായ പതിനഞ്ചുകാരന് കാഴ്‌ച ഭാഗികമായി നഷ്‌ടമായി. നവംബർ 20നാണ് പത്താം ക്‌ളാസ് വിദ്യാർഥിയായ ഡീൻ കോവിഡ് നെഗറ്റീവായത്. കൃത്യം ഒരു മാസത്തിനുള്ളിൽ തന്നെ താൻ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ നേരിടാൻ തുടങ്ങിയതായി ഡീൻ പറയുന്നു.
ചെറിയ പനിയോടെയാണ് പോസ്‌റ്റ് കോവിഡ് സിൻഡ്രോം ആരംഭിച്ചത്. തുടർന്ന് കാഴ്‌ച ഞരമ്പുകളെ ബാധിക്കുകയായിരുന്നു. ഉടൻ തന്നെ ചികിൽസ തേടിയതിനാൽ കാഴ്‌ച ശക്‌തി ഭാഗികമായി മാത്രമേ നഷ്‌ടമായുള്ളൂ. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസ തുടരുകയാണ് ഡീൻ.
ചികിൽസ കൃത്യമായി തുടരുകയാണെങ്കിൽ കാഴ്‌ച തിരിച്ച് പിടിക്കാനാകുമെന്ന് ഡോക്‌ടർമാർ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, മാർച്ചിൽ ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ എങ്ങനെ എഴുതുമെന്ന ആശങ്കയിലാണ് ഡീനും മാതാപിതാക്കളും.
സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ദിനംപ്രതി ഉയരുന്നതിനോടൊപ്പം കോവിഡാനന്തരം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരുടെ എണ്ണവും കുതിക്കുകയാണ്. ഈ സാഹചര്യത്തിൽ പോസ്‌റ്റ് കോവിഡ് ക്‌ളിനിക്കുകളുടെ പ്രവർത്തനം സംസ്‌ഥാനത്ത് കൂടുതൽ കാര്യക്ഷമമാക്കണം എന്ന ആവശ്യം ശക്‌തമാണ്.
Also Read: വൈറസ് വ്യാപനം നിയന്ത്രിക്കാൻ കർശന നടപടികൾ ആവശ്യം; നിർദ്ദേശങ്ങളുമായി ഐഎംഎ