കോഴിക്കോട്: ജില്ലയിലെ മനന്തലപാലത്തുള്ള കൈരളി സാംസ്‌കാരിക വേദിയും ഇഖ്റ ഇന്റർനാഷണൽ ഹോസ്‌പിറ്റലും സംയുക്‌തമായി മെഗാമെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. കോവിഡ് വന്നുപോയവരിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും ആവശ്യമായ ചികിൽസയും ശ്രദ്ധയും നിർദ്ദേശിക്കാനുമാണ് ക്യാംപ് സംഘടിപ്പിച്ചത്.
പ്രദേശത്തെ 120ഓളം ആളുകളെയാണ് പരിശോധനക്ക് വിധേയമാക്കിയത്. എക്‌സ്‌റേ, ബ്ളഡ് ടെസ്‌റ്റ്, ഇസിജി തുടങ്ങിയ പരിശോധനാ സംവിധാനങ്ങളുടെ സഹായത്തോടെ ഇഖ്റ അശുപത്രിയിലെ കോവിഡ് സെല്ലിലെ നാലു ഡോക്‌ടർമാരും പത്തോളം ആരോഗ്യ പ്രവർത്തകരുമാണ് ക്യാംപിലെ പരിശോധനയിൽ സഹകരിച്ചത്. പരിശോധനയോടൊപ്പം മരുന്നാവശ്യമായവർക്ക് അത് സൗജന്യമായി നൽകുകയും ചെയ്‌തിരുന്നു.
‘പരിശോധനയിൽ തുടർ ചികിൽസ ആവശ്യമാണെന്ന് കണ്ടെത്തിയ രോഗികൾക്ക് ഇഖ്റ ഹോസ്‌പിറ്റലിൽ അതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധനക്ക് എത്തിയവർക്ക് ഒരുവിധ സാമ്പത്തിക ബാധ്യതയും ഇല്ലാത്ത രീതിയിലാണ് ക്യാംപ് നടത്തിയത്. ചെലവ് വരുന്ന തുക ആശുപത്രിയും നിശ്‌ചിതശതമാനം കൈരളി സാംസ്‌കാരിക വേദിയും വഹിക്കുന്ന രീതിയാണ് അവലംബിച്ചത്‘ –ആശുപത്രി പ്രധിനിധി ശിഹാബ് മലബാർ ന്യൂസിനോട് പറഞ്ഞു.
മനന്തലപാലം ന്യൂ കാസിൽ ഓഡിറ്റോറിയത്തിൽ (സിസി ഹാൾ) നടന്ന ക്യാംപ് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഉൽഘാടനം ചെയ്‌തു. പ്രദേശത്തെ കൗൺസിലർ പി മുഹ്സിന മുഖ്യാതിഥിയായിരുന്നു. കൈരളി സാംസ്‌കാരിക വേദി പ്രസിഡണ്ട് പിടി ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എംപി ജംഷീദ് സ്വാഗതവും ട്രഷറർ കെടി ഷഹദാബ് നന്ദിയും രേഖപ്പെടുത്തി.
Most Read: ലക്ഷദ്വീപ് ചരക്കുനീക്കം മംഗളുരുവിലേക്ക് മാറ്റുന്ന നടപടി; ബേപ്പൂരിൽ 17ന് ഹർത്താൽ